'കാലാ എന്റെ പിതാവിന്റെ ജീവിതമാണ്'; സംവിധായകനെതിരെ ധാരാവി 'ഗോഡ്ഫാദറി'ന്റെ മകൾ

ശനി, 9 ജൂണ്‍ 2018 (10:01 IST)
രജനീകാന്ത് ചിത്രമായ കാല തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്. അതിനിടെയാണ് കാല തന്റെ പിതാവിന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് ധാരാവി 'ഗോഡ്‌ഫാദറി'ന്റെ മകൾ വിജയലക്ഷ്‌മി നാടാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒരു വർഷം മുമ്പ് മുതൽ തന്നെ ഞങ്ങൾ ഇക്കാര്യം പറയുന്നതാണ്. ഇപ്പോൾ സിനിമ ഞാൻ കാണുകയും അതും പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്‌തു. ദി വീക്കുമായുള്ള അഭിമുഖത്തിലാണ് വിജയലക്ഷ്‌മി ഇക്കാര്യം വ്യക്തമാക്കിയത്.
 
കാലയുടെ ഇതിവൃത്തത്തെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു അത് ഹാജി മസ്‌താനെക്കുറിച്ചോ വരദരാജ മുതലിയാരെക്കുറിച്ചോ അല്ലെന്ന്. കാരണം അവർ രണ്ടുപേരും തിരുനെൽ വേലിയിൽ നിന്ന് ധാരാവിയിലെത്തിയവരല്ല. ശേഷമാണ് രണ്ടാമത്തെ സൂചന ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്‌റ്ററിലൂടെ തന്നെയായിരുന്നു അത്. രജനീകാന്ത് കഥാപാത്രത്തിന്റെ കുടുംബത്തിൽ ഭാര്യയും മകളും മൂന്ന് ആൺമക്കളും പിന്നെ അഞ്ച് പേരക്കുട്ടികളും. എന്റെ കുടുംബത്തിലും ഇതുപോലെ തന്നെയാണ്.
 
ചിത്രത്തില്‍ രജനി ഇരിക്കുന്ന ജീപ്പിന്റെ നമ്പര്‍ 1956 എന്നാണ്. ഇത് എന്റെ പിതാവ് മുംബൈയില്‍ എത്തിയ വര്‍ഷമാണ്. നാനാ പടേക്കര്‍ ശരിക്കും പ്രതിനിധീകരിക്കുന്നത് ബാല്‍ താക്കറേയാണ്. വിജയലക്ഷ്മി പറഞ്ഞു. കാലയുടെ സംവിധായകന്‍ പാ രഞ്ജിതും ടീമും വിജയലക്ഷ്മിയുടെയും കുടുംബത്തിന്റെയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കാല തന്റെ മുത്തച്ഛന്റെ ജീവിതകഥയാണെന്ന് രഞ്ജിത് അവകാശപ്പെട്ടതിനു പിന്നാലെയാണ് തെളിവുകളോടെ വീണ്ടും വിജയലക്ഷ്മി രംഗത്തെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍