പൂജാ പന്തലില്‍ ബിപാഷയ്ക്ക് ഉപദ്രവം

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (11:52 IST)
PRO
എല്ലാ ദുര്‍ഗാ പൂജയും ബിപാഷയെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റേതാണ്. ബിപ്സ് ഒരു ബംഗാളിയായത് കാരണം ദേവീ പൂജയ്ക്ക് അവര്‍ വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തവണ മുംബൈയിലെ പൂജാ പന്തലില്‍ അവരെ ഒരു അജ്ഞാതന്‍ ലൈംഗികേച്ഛയോടെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ഈ ബോളിവുഡ് സുന്ദരിയുടെ ഉത്സാഹമെല്ലാം ചോര്‍ത്തിക്കളഞ്ഞു.

ശനിയാഴ്ച വൈകിട്ട് ബിപ്സും കൂട്ടുകാരനും ബോളിവുഡ് നായക നടനുമായ ജോണ്‍ എബ്രഹാമും ചേര്‍ന്നാണ് വടക്കന്‍ മുംബൈയിലെ സാന്താക്രൂസിലുള്ള പൂജാ പന്തലില്‍ ദര്‍ശനത്തിന് എത്തിയത്. ബിപ്സ് ദര്‍ശനം കഴിഞ്ഞ് സ്റ്റേജിനോട് ചേര്‍ന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ ബിപ്സിനെ ലൈഗികേച്ഛയോടെ ഉപദ്രവിച്ചു. അപ്രതീക്ഷിത കടന്നുകയറ്റത്തെ തുടര്‍ന്ന് ആദ്യം അമ്പരന്ന നടി പിന്നീട് കോപാകുലയായി ബഹളം വച്ചു.

ബഹളം കേട്ടെത്തിയ നടത്തിപ്പുകാരും ജോണും ബിപാഷയെ തണുപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. ചൂടായി നിന്ന ബിപ്സ് ആവട്ടെ പൊലീസ് കേസില്‍ കുറഞ്ഞൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാല്‍, രംഗം തണുത്തപ്പോഴേക്കും ഉപദ്രവിച്ചയാള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടാമതൊന്നുകൂടി ആലോചിച്ചപ്പോള്‍ ബിപ്സും കേസും കൂട്ടവുമൊന്നും വേണ്ടെന്ന നിലപാടിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

എന്തായാലും റാണി മുഖര്‍ജിയുടെ കുടുംബക്കാര്‍ ചുമതല വഹിക്കുന്ന പൂജാ പന്തലിലാണ് ബിപ്സിന് ദുഃഖകരമായ ഉപദ്രവം നേരിടേണ്ടി വന്നത്.

വെബ്ദുനിയ വായിക്കുക