‘മകരധ്വജന്‍’ അരങ്ങില്‍, വിസ്മയനാടകം പറയുന്നത് ഹനുമാന്‍റെ പുത്രന്‍റെ കഥ!

ശനി, 2 ജനുവരി 2016 (16:26 IST)
'മകരധ്വജന്‍' നാടകം വീണ്ടും അരങ്ങിലെത്തുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ രണ്ടിനു വൈകിട്ട് 6.30നാണ് അവതരണം. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍നിന്ന് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഛായാമുഖിയുടെ സംവിധായകന്‍ പ്രശാന്ത് നാരായണനാണ് 'മകരധ്വജന്‍' ഒരുക്കിയിരിക്കുന്നത്.
 
സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന അഗ്ര തിയേറ്റര്‍ ഗ്രൂപ്പിന്റെ ആദ്യ നാടകമായാണ് 'മകരധ്വജന്‍' അരങ്ങിലെത്തുന്നത്. ശാലിനി സോമനാഥ്, സുനിത എസ്. പ്രസാദ്, സ്മിത ജെ പി, ദീപ സോമസുന്ദരം എന്നിവരാണ് അഗ്ര തിയേറ്റര്‍ ഗ്രൂപ്പിന്റെ സാരഥികള്‍. 
 
നിത്യ ബ്രഹ്മചാരിയായ ഹനുമാന് താന്‍ അറിയാതെ ജനിച്ച മകന്‍ മകരധ്വജന്റെ കഥയാണു നാടകത്തിന്റെ ഇതിവൃത്തം. മരുത്വാമലയേന്തി പറക്കവെ ഹനുമാന്റെ വിയര്‍പ്പുതുള്ളി മകരി എന്ന മത്സ്യകന്യക വിഴുങ്ങിയെന്നും, മകരിയില്‍ മകരധ്വജന്‍ പിറന്നെന്നും പുരാണം. 
 
രാമായണം ഒറ്റവരിയില്‍ പറഞ്ഞു പോകുന്ന മകരധ്വജന്റെ സ്വത്വം സമകാലീന മനുഷ്യ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുകയാണു പ്രശാന്ത് നാരായണന്‍ ഈ നാടകത്തിലൂടെ. ഹനുമാനും മകരധ്വജനും കണ്ടുമുട്ടുന്ന നിമിഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭ്രമജനകമായ രംഗങ്ങളും പ്രേക്ഷകനെ ഭ്രമാത്മകതയുടെ ലോകത്തിലേക്കു നയിക്കുന്നു.
 
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ അജിത് സിംഗ് പലാവത്, ഇഷിപ്ത ചക്രവര്‍ത്തി സിംഗ്, മണ്ടന്‍ കുഞ്ചു ഫെയിം അനൂപ് എസ്‌കെഎം, ശ്രീകുമാര്‍ രാമകൃഷ്‍ണന്‍, കളം ദിനേശ്, വിനയകുമാര്‍, അഭിജിത്ത്, ഭൃഗു മോഹന്‍, സുഭാഷ് തുടങ്ങിയവരാണ് അരങ്ങില്‍. കലാമണ്ഡലം അഭി, ജെ പി, അനീഷ് കൊല്ലം, മോഹിത പ്രകൃതി, കലാനിലയം നന്ദകുമാര്‍, മാര്‍ഗി രത്നാകരന്‍, ശ്രീലക്ഷ്മി, രതീഷ് രവീന്ദ്രന്‍ എന്നിവര്‍ 'മകരധ്വജ'ന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
 

വെബ്ദുനിയ വായിക്കുക