ഗുരു ഗോപിനാഥ്- മരണം വരെ അരങ്ങില്‍

Vasanthi Jayaswal
2007 ജൂ ണ്‍ 24- ഗുരുഗോപിനാഥിന്‍റെ 99 മത് ജയന്തി. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനന്മാരായരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായിരുന്നു ഗുരുഗോപിനാഥ്. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പ്രചരിപ്പിച്ചത്.

ചുറ്റും വെള്ളം നിറഞ്ഞ കുട്ടനാട്ടിലെ ,സാധാരണ കാര്‍ഷിക കുടംബത്തില്‍ ജനിച്ച,വെറും അഞ്ചാം ക്ളാസു വരെ പഠിച്ച, കഥകളി നര്‍ത്തകനായ ചമ്പക്കുളം ഗോപിനാഥപിള്ള , ഗുരുഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടും സിദ്ധികൊണ്ടുമായിരുന്നു. സിദ്ധിയും സാധനയും ബുദ്ധിയും പ്രവൃത്തിയും അദ്ദേഹം ഏകോപിപ്പിച്ചു.

ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണത തേടിയുള്ള പ്രയത്നം, അഭ്യാസത്തിലും അധ്യാപനത്തിലും പരിശീലനത്തിലും ഉള്ള നിഷ്ഠയും കണിശതയും ഗുരുജിയുടെ ഗുണങ്ങളായിരുന്നു.

ആരേയും ആകര്‍ഷിക്കുന്നതായിരുന്നു ഗുരുജിയുടെ പെരുമാറ്റം; ലളിതമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം; അടിമുടി മാന്യമായിരുന്നു പ്രവൃത്തി. കലാകാരന്മാര്‍ക്കുണ്ടാകാവുന്ന ദോഷങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നുമില്ല.

കേരളത്തിലും ഇന്ത്യയിലും മുപ്പതുകളിലും നാല്‍പ്പതുകളിലും നൃത്തതരംഗമുണ്ടാക്കാന്‍ ഗുരുഗോപിനാഥിന് കഴിഞ്ഞു. ക്ഷേത്രങ്ങളുടേയും കൊട്ടരങ്ങളുടേയും മതില്‍ക്കെട്ടിനകത്തു കഴിഞ്ഞ നൃത്തകലയെ ജനകീയമാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്‍ഷ്യം.


വരുംകാലത്തെ മുന്‍കൂട്ടി കാണാനുള്ള കഴിവാണ് ഗുരുഗോപിനാഥിന്‍റെ ഉയര്‍ച്ചയ്ക്കും പ്രശസ്തിക്കും നിദാനമായത്. സര്‍ഗാത്മകതയുടെ മികവു കൂടിയായാപ്പോള്‍ അതിന് തിളക്കമേറി.

ദില്ലിയില്‍ ശ്രീറാം ഭാരതീയ കലാകേന്ദ്ര ഏറെ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന രാം ലീല ഇന്നു കാണുന്ന മട്ടില്‍ സം‌വിധാനം ചെയ്തതും, ഭാരതീയ നൃത്തരൂപങ്ങളുടെ ചേരുവകള്‍ ചേര്‍ത്ത് അതിനു നൂതന കാന്തി പകര്‍ന്നതും ഗുരു ഗോപിനാഥായിരുന്നു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക തരുന്നു.


ഗുരു ഗോപിനാഥിന്‍റെ രാമായണം ബാലെ അവതരിപ്പിക്കാ‍ത്ത സ്ഥലങള്‍ കേരളത്തില്‍ ഉണ്ടാവില്ല എന്നു പറയുന്നത് അതിശയോക്തിയല്ല.അതില്‍ ദശരഥന്‍റെ വേഷം കെട്ടി മരണ രംഗം അരങ്ങില്‍ അവതരിപ്പിക്കുമ്പോഴാണ് ഗുരുജി 1987 ഒക്റ്റോബര്‍ 9ന് എറണാകുളത്തെ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ആഗ്രഹിച്ച മരണം വരിക്കുന്നത്.

മുഖ്യമന്ത്രി ഇ എം എസ്സിന്‍റെ നിര്‍ദ്ദേശമനുശരിച്ചാണ് ഗുരുജി രാമായണം ബാലേ രൂപകല്‍പ്പന ചെയ്യുന്നത് എന്ന് അദ്ദേഹം ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.

തികച്ചും ഹൈന്ദവമായി നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന ഭാരതീയ നടനത്തെ അതില്‍നിന്ന് മോചിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു ഗുരുജി. അദ്ദേഹം നൃത്തകലക്ക് സാമൂഹികമായ മുഖം നല്‍കി.മതനിരപേക്ഷമായ വിഷയങ്ങളും നൃത്തത്തിനു വഴങ്ങുമെന്നു തെളിയിച്ചു.

ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനുമായി ചേര്‍ന്ന്‌ ഗുരു ഗോപിനാഥ് സംവിധാനം ചെയ്ത ക്രൈസ്തവ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീയേശുനാഥ വിജയം, മഗ്ദലനമറിയം, ദിവ്യനാദം എന്നിവ അക്കാലത്തെ ധീരമായ പരീക്ഷണങ്ങളായിരുന്നു.


1956ലെ കേരളപിറവിക്ക് തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ എന്നിവയുടെ ലയനം വിഷയമാക്കി ഗുരുജി തയാറാക്കിയ നൃത്തശില്‍പ്പവും ശ്രദ്ധേയമായിരുന്നു.സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളും സന്ദേശങ്ങളും കൈകാര്യം ചെയ്യുന്ന
ചണ്ഡാല ഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, ഭാരതസ്തീകള്‍ തന്‍ ഭാവശുദ്ധി എന്നിങ്ങനെ ഒട്ടേറെ നൃത്തങ്ങള്‍ അദ്ദേഹം ഒരുക്കി.

vasanthi jayaswal
കഥകളിയില്‍ ഒരുക്കിയ മഹാഭാരതം ബാലേ ആയിരുന്നു മറ്റൊരു ധീരമായ പരീക്ഷണം.മഹാഭാരതത്തിനും നാരായണീയം, രാമായണം എന്നീ ബാലേകള്‍ക്കുമെല്ലാം ദക്ഷിണാമൂര്‍ത്തിയെ പോലുള്ള പ്രഗത്ഭരായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.

കേരളത്തിന്‍റെ സിനിമാ ചരിത്രത്തിലുമുന്ട് ഗുരുജിയുടെ സജീവ സാന്നിദ്ധ്യം. കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ എത്തിയ ആദ്യത്തെ പെണ്‍കുട്ടിയെന്ന ബഹുമതിക്ക് അര്‍ഹയായ തങ്കമണിയാണ് ജീവിതപങ്കാളിയായിരുന്നത്.

മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ലാദനില്‍ ഇവരിരുവരുമായിരുന്നു പ്രധാന അഭിനേതാക്കള്‍- ഹിരണ്യാസുരനും ഭാര്യ കയാതുവും. ഭാര്യാഭര്‍ത്തക്കന്മാരായി സിനിമയില്‍ അഭിനയിച്ച് ആദ്യ ദമ്പതിമാരും ഒരു പക്ഷേ ഗുരുജിയും തങ്കമണി അമ്മയും ആയിരിക്കാം.


കേരളനടന

പന്ത്രണ്ട് കൊല്ലം കഥകളി പഠിക്കുകയും ആറേഴുകൊല്ലം കഥകളിയിലെ എല്ലാത്തരം വേഷങ്ങളും അരങ്ങിലവതരിപ്പിക്കുകയും ചെയ്ത ഗുരു ഗോപിനാഥ് നൃത്തരംഗത്തേക്ക് തിരിഞ്ഞത് കഥകളിക്ക് ഒരുതരത്തില്‍ നഷ്ടമായി മറ്റൊരുതരത്തില്‍ ഗുണമാവുകയും ചെയ്തു.

കഥകളി തമസ്കൃതമായിരുന്ന അക്കാലത്ത് ഗോപിനാഥും രാഗിണിദേവിയും, പിന്നീട് ഗോപിനാഥ് തങ്കമണി ട്രൂപ്പും ഇന്ത്യയൊട്ടാകെ നടത്തിയ കഥകളി നൃത്ത പ്രകടനങ്ങളാണ് കേരളത്തിലെ കഥകളിയുടെ കേളികൊട്ടു ലോകത്തിന് കേള്‍പ്പിച്ചത്.കഥകളിയെക്കുറിച്ച ഇന്ത്യയെങ്ങും അറിയുന്നതും ഒരു പരിധിവരെ അങ്ങനെ ആയിരുന്നു.

കഥകളിയെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, അതിന്‍റെ സത്ത ഉള്‍ക്കൊണ്ട് തികച്ചും ശാസ്ത്രീയമായ നൃത്തരൂപം ഉണ്ടാക്കിയെടുത്തതാണ് ഗുരുഗോപിനാഥിന്‍റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്‌. കേരളനടനം എന്നപേരില്‍ പില്‍ക്കാലത്ത് പേരുകേട്ട ഗുരുഗോപിനാഥിന്‍റെ നൃത്തശൈലി, കഥകളിനടനമായും ഓറിയന്‍റല്‍ നൃത്തമായും മറ്റുമായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

കഥകളിക്കും കേരള കലകള്‍ക്കും ഒരിരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിന്‍റെ ഫലമായാണ് കലകളിയെ ഉദ്ധരിക്കാന്‍ മുകുന്ദ രാജാവിന്‍റെയും വള്ളത്തോളിന്‍റെയും നേതൃത്വത്തില്‍ കലാമണ്ഡലമുണ്ടായത്.

അവിടെ വടക്കന്‍ ചിട്ട പഠിക്കാനെത്തിയ മുതിര്‍ന്ന വിദ്യാര്‍ത്ഥി ചമ്പക്കുളത്തുകാരന്‍ ഗോപിനാഥപിള്ള എന്ന യുവാവ്, അവിടെ കഥകളിയെപറ്റി പഠിക്കാനെത്തിയ രാഗിണിദേവിയുടെ സഹനര്‍ത്തകനായി ബോംബെയ്ക്ക് പോയതോടെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞത്.

നേരം പുലരുവോളവും, മൂന്നു ദിവസം തുടരുന്നതുമായ , നീണ്ട കഥകളി കാണാന്‍ അനുശീലനം സിദ്ധിച്ച കഥകളി ഭ്രാന്തന്മാര്‍ മാത്രമേ ഉണ്ടാവൂ. ചെറിയ ചെറിയ പ്രകടനങ്ങളായി കഥകളി അവതരിപ്പിച്ചാല്‍ വന്‍നഗരങ്ങളില്‍ പോലും അതിനാസ്വാദകരുണ്ടാവും എന്ന ആശയം പക്ഷേ രാഗിണിദേവിയുടേതായിരുന്നു.


ആധുനിക തീയേറ്റര്‍ സങ്കല്പത്തിനനുസൃതമായി, ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ലഘുപ്രകടനങ്ങളാക്കി കഥകളിയേയും അതിലെ കഥാസന്ദര്‍ഭങ്ങളേയും മെരുക്കിയെടുക്കുകയായിരുന്നു ഗുരുഗോപിനാഥ്. ഇങ്ങനെയാണ് കഥകളിനൃത്തം എന്ന പേരിലൊരു നൃത്തശൈലി രൂപപ്പെടുന്നത്. പിന്നീടാണത് കേരള നടനം എന്ന പേരില്‍ പ്രസിദ്ധമായത്.

ഗുരു ഗോപിനാഥിന്‍റെ നൃത്ത വൈഭവം കണ്ട് മഹാകവി രബീന്ദ്രനാഥ ടാഗോര്‍ , ഇന്ത്യയിലെ നൃത്തകല മരിച്ചിട്ടില്ലെന്നും ഗോപിനാഥിനെ പോലുള്ളവരിലൂടെ അത് പുനരുജ്ജീവിക്കുകയാണെന്നും ഉത്സാഹം കൊണ്ടു.

ശാന്തി നികേതനില്‍ ഗുരു ഗോപിനാഥിന്‍റെ നൃത്താവതരണം കണ്ട അവിടത്തെ വിദ്യാര്‍ഥിനിയായിരുന്ന മുന്‍ പ്രധാനമന്ത്രീ ഇന്ദിരാഗാന്ധി ജയിലിലായിരുന്ന അച്ച്ന്‍ നെഹ്രുവിനുള്ള കത്തില്‍ എഴുതി , ഇതാ ഉദയശങ്കറിനേക്കാള്‍ കേമനായൊരു ഇന്ത്യന്‍ നര്‍ത്തകന്‍!

സ്വതന്ത്ര ഇന്ത്യയില്‍ നിന്ന് സോവിയ്റ്റ് യൂണിയനിലേക്ക് ആദ്യമായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയച്ചപ്പോള്‍ നെഹ്രു ഗുരു ഗോപിനാഥിനെ പ്രതേകം ക്ഷണിച്ചു.അവിടത്തെ ബോള്‍ഷെവി തിയേറ്ററിലും, വിവിധ പ്രവിശ്യകളീലും ഗുരു ഗോപിനാഥ് നവരസാഭിനയവും മാനവജീവിതവും അവതരിപ്പിച്ച് കൈയടി നേടി മാധ്യമങളുടെ പ്രശംസ പിടിച്ചുപറ്റി.ഇന്ത്യന്‍ നൃത്തകലയുടെ സാവ്വലൌകീകത അങ്ങനെ രാജ്യാന്തരങ്ങളില്‍ സ്വീകാര്യമായി.


തന്‍റെ കാലശേഷം കേരള നടനം തനത് നൃത്തരൂപമായി വളര്‍ന്ന് എക്കാലത്തും നിലനില്‍ക്കണമെന്ന ഗുരുവിന്‍റെ ആഗ്രഹം നടന ഗ്രാമത്തിന്‍റെ രൂപീകരണത്തോടെ ഏതാണ്ട് യാഥാര്‍ത്ഥ്യമായെന്നു പറയാം. കേരള നടനം ഉള്‍പ്പെടെ കലകളുടെ പഠന പരിശീലന കേന്ദ്രമാണിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നടന ഗ്രാമം.

ഈ ശതാബ്ദി വേളയില്‍ തന്നെ ദേശീയ ഡാന്‍സ് മ്യൂസിയം സ്ഥാപിതമാകുമ്പോള്‍ വിദേശികളെ പോലും ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന നൃത്ത കലാ സ്ഥാപനമായി നടന ഗ്രാമം വികസിക്കും.

മഹാനായ ഈ നര്‍ത്തകന്‍റെ കലാകാരന്‍റെ ജന്മശതാബ്ദി എല്ലാ കലാസ്നേഹികളും ഒരു വര്‍ഷം ഉത്സാഹത്തോടെ കൊണ്ടാടുമെന്നാണ് എന്‍റെ വിശ്വാസം; ആഗ്രഹവും