ബിജെ‌പി കേരളത്തില്‍ ലക്‍ഷ്യമിടുന്നതെന്ന്? കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വിരിച്ച വലയില്‍ ആരെല്ലാം വീഴും?

രാജീവ് നാരായണ റേ

വെള്ളി, 9 മാര്‍ച്ച് 2018 (17:30 IST)
‘ഒറ്റമുറിവെളിച്ചം’ എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ പ്രചരിച്ച ഒരു ചിത്രമുണ്ട്. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമൊഴിച്ച് ബാക്കിയിടങ്ങള്‍ കറുപ്പില്‍. കേരളത്തില്‍ മാത്രം വെളിച്ചം!
 
ബി ജെ പിക്ക് കടന്നുകയറാന്‍ ദുഷ്കരമായ മേഖലയാണ് കേരളമെന്നത് വസ്തുതയാണ്. സി പി എം കൊടികുത്തിവാഴുന്ന മണ്ണ്. കോണ്‍ഗ്രസ് നിറഞ്ഞുനില്‍ക്കുന്ന മണ്ണ്. അവിടെ ബി ജെ പിക്ക് ഇടയ്ക്കിടെ ചെറുചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നല്ലാതെ ഇന്നും ബാലികേറാമല തന്നെയായി തുടരുന്നു.
 
എന്നാല്‍ കേരളം പിടിക്കാന്‍ വ്യക്തമായ ചില പ്ലാനുകള്‍ ബി ജെ പി കേന്ദ്രനേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. മറ്റുപാര്‍ട്ടികളിലെ വമ്പന്‍‌മാരെ കൂടെ കൂട്ടുകയോ, മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൂടെ കൊണ്ടുവരുകയോ ചെയ്യുക എന്നത് ആ പ്ലാനിന്‍റെ ഭാഗമാണ്. തമിഴ്നാട്ടില്‍ എ ഐ ഡി എം കെയെ പൂര്‍ണമായും വരുതിയില്‍ നിര്‍ത്തി അവിടെ കടന്നുകയറാനുള്ള ശ്രമത്തിന്‍റെ മറ്റൊരു രൂപം.
 
കെ സുധാകരന്‍ ഉള്‍പ്പടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ അവര്‍ നീക്കം നടത്തിയിരുന്നു എന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാകുന്നു. ബി ജെ പി സമീപിച്ചതായി സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരനെ വലയിലാക്കിയാല്‍ കണ്ണൂരില്‍ ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് അത് വലിയ സഹായം ചെയ്യുമെന്ന് ബി ജെ പി കണക്കുകൂട്ടിയിരിക്കണം.
 
പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ബി ജെ പിയുമായി നടക്കുന്ന ചിലര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെയുണ്ടെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ് കുറച്ചുകാലം മുമ്പ് തുറന്നടിച്ചത്. സി പി എമ്മിന്‍റെ ആക്രമണങ്ങളെ നേരിടാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുപോരെന്നും അതിനാല്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്നും കോണ്‍‌ഗ്രസുകാര്‍ പറയുന്നതിനെയും വിശാലമായ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്.
 
കേരളത്തില്‍ നിലവില്‍ ബി ജെ പിക്ക് ഒരു എം എല്‍ എയുണ്ട്. എം എല്‍ എമാരുടെ എണ്ണം കൂട്ടാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. മഞ്ചേശ്വരം പോലെയുള്ള മണ്ഡലങ്ങളില്‍ നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് ബി ജെ പി തോറ്റത്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബി ജെ പി നാല്‍പ്പതിനായിരത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. 
 
എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാനുള്ള ശക്തമായ പ്രചരണം ബി ജെ പി നടത്തുന്നുണ്ട്. ഒപ്പം ദേശീയ നേതൃത്വത്തിന്‍റെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ കൂടിയാകുമ്പോള്‍ കേരളത്തില്‍ താമരത്തോട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. രണ്ട് സീറ്റുമാത്രം നേടിയാല്‍ പോലും ഒരു സംസ്ഥാനത്തിന്‍റെ അധികാരം പിടിക്കാമെന്ന് തെളിയിച്ച ബി ജെ പിക്ക് മുന്നില്‍ സി പി എമ്മിന്‍റെയും കോണ്‍‌ഗ്രസിന്‍റെയും പ്രതിരോധം എത്രമാത്രം ശക്തമാകുമെന്ന് കാത്തിരുന്ന് കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍