വിടവാങ്ങിയ പ്രമുഖര്‍

വ്യാഴം, 26 ഡിസം‌ബര്‍ 2013 (10:00 IST)
PRO
കേരളത്തിലെ ആധുനിക കവിയായിരുന്നു ഡി വിനയചന്ദ്രന്‍. 1946 മേയ് പതിനാറിനാണ് അദ്ദേഹം ജനിച്ചത്. 1992ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചു. 2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്കെ ആശുപത്രിയില്‍ അന്തരിച്ചു.

PRO
കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍. 1928 മേയ് മാസത്തില്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ഭാര്‍ഗവന്‍ ജനിച്ചത്. ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നു ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1960 ലും അദ്ദേഹം ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.

കൊല്ലം പ്രാക്കുളം സമരത്തിന് നേതൃത്ത്വം നല്‍കി. നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 2010 നവംബര്‍ 14-വരെ പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം മൂലം 2013 സെപ്റ്റംബര്‍ 18ന് അന്തരിച്ചു.

PRO
കേരളത്തില്‍ നിന്നുമുള്ള പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു ലോനപ്പന്‍ നമ്പാടന്‍. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് 1935 നവംബര്‍ 13നാണ് അദ്ദേഹം ജനിച്ചത്. 1965 മുതല്‍ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു.

2004-ല്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകന്‍, നാടകനടന്‍ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. അനാരോഗ്യം മൂലം 2013 ജൂണ്‍ 5ന് അന്തരിച്ചു.

PRO
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ രാഘവന്‍. 1913 ഡിസംബര്‍ 2നാണ് ജനിച്ചത്. രാഘവന്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീത സംവിധായകന്‍ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു.

പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീത സം‌വിധാനം നിര്‍വ്വഹിച്ച ആദ്യ ചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്‍ മാസ്റ്ററുടെ സംഗീത സം‌വിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010ല്‍ ഭാരത സര്‍ക്കാര്‍ രാഘവന്‍ മാസ്റ്ററെ പത്മശ്രീ നല്‍കി ആദരിച്ചു. 2013 ഒക്ടോബര്‍ 19-നു തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.

PRO
മലയാള ചലച്ചിത്രനടനും, നിര്‍മ്മാതാവുമായിരുന്നു അഗസ്റ്റിന്‍. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ
നിര്‍മ്മാതാവായിരുന്നു.

നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാന്‍സി ഭാര്യയും ചലച്ചിത്ര നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളുമാണു്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അഗസ്റ്റിന്‍ കരള്‍ രോഗം മൂലം 2013 നവംബര്‍ 14-ന് കോഴിക്കോട്ട് അന്തരിച്ചു.

PRO
1922 മാര്‍ച്ച് 22ന് രവിവര്‍മ കൊച്ചു കോയിക്കല്‍ തമ്പുരാന്റെയും റാണി സേതു പാര്‍വതി ഭായിയുടെയും മകനായി ജനനം‍. രാജഭരണകാലത്ത് 1947 വരെ തിരുവിതാംകൂറിന്റെ ഇളയരാജാവ്. 1991 മുതല്‍ തിരുവിതാംകൂറിന്റെ മഹാരാജാവാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. ജേഷ്ഠന്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അവരോധിക്കപ്പെട്ടത്.

തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ് ആയിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. രാജഭരണത്തെ ജനാധിപത്യത്തോട് ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അദ്ദേഹം. രാജാധിപത്യത്തേക്കാള്‍ വൈകാരിക ബന്ധമായിരുന്നു അദ്ദേഹത്തിന് തിരുവിതാംകൂറിനോടും ശ്രീപത്മനാഭസ്വാമിയോടും. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

വെബ്ദുനിയ വായിക്കുക