റിയാന ഭയക്കുന്നത് ആരെയൊക്കെ?

തിങ്കള്‍, 11 ജനുവരി 2010 (21:06 IST)
PRO
കാസര്‍കോഡു നിന്നും കഴിഞ്ഞ ഏഴുമാസത്തിലധികമായി കാണാതായിരുന്ന റിയാന മടങ്ങിവന്നിരിക്കുന്നു. എന്നാല്‍ ഈ തിരിച്ചുവരവ് റിയാന തിരോധാനത്തിലെ ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏഴുമാസത്തിലധികം പൊന്നുമോളെ ഓര്‍ത്ത് കണ്ണീരൊഴുക്കിയ റിയാനയുടെ ഉമ്മ ഫൌസിയക്കും മകളുടെ മടങ്ങിവരവ് കൂടുതല്‍ വേദനകളാണ് നല്‍കുന്നത്. കൊല്ലം പരവൂര്‍ ഗാന്ധി അനാഥാലയത്തില്‍ കണ്ടെത്തിയ റിയാന മാനസികമായി ഏറെ പരിക്ഷീണയായിരുന്നു. ഇതിലുപരി താന്‍ അപ്രത്യക്ഷമായ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച് മനസുതുറക്കാന്‍ റിയാന മടിക്കുന്നതാണ് സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് കൂടുതല്‍ സംശയമുണര്‍ത്തുന്നത്.

റിയാനയെ കാണാതായതുമുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന നാടകങ്ങളിലെ തുടര്‍ രംഗങ്ങളെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായത്. രാവിലെ അനാഥാലയത്തില്‍ നിന്നും പൊലീസ് ഏറ്റെടുത്ത റിയാനയെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീലേഖയുടെ സാന്നിധ്യത്തില്‍ റിയാനയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു ഉദ്ദേശം.

ഗസ്റ്റ് ഹൌസില്‍ കാത്തിരിക്കാനും കുട്ടിയെ കാണാനും സംസാരിക്കാനും അവസരമൊരുക്കാമെന്ന് പൊലീസ് റിയാനയുടെ ഉമ്മയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ അനാഥാലയത്തില്‍ വച്ച് റിയാനയെ കാണാന്‍ ഫൌസിയ ശ്രമിച്ചപ്പോള്‍ മകള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കൊല്ലത്ത് എത്തിയത്. എന്നാല്‍ ഫൌസിയയെ കാണിക്കാതെ കുട്ടിയെ കൊണ്ടുപോകാനായിരുന്നു പൊലീസിന് തിടുക്കം. പിന്നീട് ശ്രീലേഖ ഇടപെട്ടാണ് ഫൌസിയയ്ക്ക് കുട്ടിയെ കാണാന്‍ അവസരമൊരുക്കിയത്. പൊലീസ് വാഹനത്തില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

ഇതിനിടെ, പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ റിയാനയെ വൈദ്യപരിശോധനയ്ക്ക് വിധേയയാ‍ക്കിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനാഫലത്തില്‍ വ്യക്തമായത്. എന്നാല്‍, ‘അലക്സി കൊല്ലും... എന്നെ കൊണ്ടുപോകരുത്... എന്നെ അങ്ങോട്ടുവിടരുത്’ എന്ന് റിയാന ഇടയ്ക്കിടെ പറയുന്നുണ്ട്. ഉമ്മയോടും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. റിയാന ഒരു കാര്യങ്ങളും വിട്ടു പറയുന്നില്ലെന്നാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്ന വിശദീകരണം.

റിയാന കേസില്‍ പൊലീസിന്‍റെ മെല്ലെപ്പോക്കുനയം ആദ്യം മുതല്‍ തന്നെ സംശയത്തിനിട നല്‍കിയിരുന്നു. ആദ്യം കാസര്‍ഗോഡ് പൊലീസും പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്ത അന്വേഷണ പരമ്പരയുടെ നേതൃത്വം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഘട്ടത്തില്‍ ഡിജിപിക്ക് നേരിട്ട് ഏറ്റെടുക്കേണ്ടിയും വന്നു. ഇതിനിടെ ഉമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ റിയാനയെ ഹാജരാക്കാന്‍ ഹൈക്കോടതി സമയപരിധിയും നിര്‍ദ്ദേശിച്ചിരുന്നു. റിയാനയുടെ കാണാതാകല്‍ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലേക്കും റിയാനയുടെ ചിത്രമടക്കം എത്തിക്കുകയും ചെയ്തു. ഇതും പോരാഞ്ഞിട്ട് റിയാനയുടെ ചിത്രം ഉള്‍പ്പെടുത്തി പരസ്യവും നല്‍കി. എന്നിട്ടും ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുകയായിരുന്ന റിയാനയെ പുനലൂര്‍ എസ്‌ഐ ആണ് അനാഥാലയത്തില്‍ എത്തിച്ചതെന്ന വിശദീകരണം ഏറെ വിചിത്രമാകുന്നു.

അടുത്ത പേജില്‍ - അനാഥാലയത്തിന്‍റെ അധികൃതര്‍ പറയുന്നതില്‍ ദുരൂഹത

PRO
റിയാനയുടെ ചിത്രമടക്കം മാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വരാറുണ്ടായിരുന്നു. ഒരു അനാഥാലയത്തിന്‍റെ അധികൃതര്‍ സാധാരണയായി ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിക്കേണ്ടതാണ്. എന്നാല്‍ റിയാനയുടെ കാര്യത്തില്‍ ഇതും സംഭവിച്ചിട്ടില്ല. റിയാന താമസിച്ചിരുന്ന അനാഥാലയത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടാ‍യിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തില്‍ യുഡി‌എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ഷാഹിദ കമാല്‍. എന്നാല്‍ ഷാഹിദാ കമാലിനെ കണ്ടിട്ടുപോലും റിയാന ഒന്നും മിണ്ടിയില്ല എന്നാണ് അനാഥാലയം വൃത്തങ്ങള്‍ പറയുന്നത്.

ഒടുവില്‍ റിയാനയെ തിരിച്ചറിഞ്ഞ ശേഷം മോള്‍ക്ക് ഈ ആന്‍റിയെ അറിയാമോ എന്ന ചോദ്യത്തിന് അറിയാം എന്നായിരുന്നു റിയാനയുടെ ഉത്തരം. തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും മറ്റും ഷാഹിദാ കമാലിന്‍റെ ചിത്രം കണ്ടിട്ടുണ്ടെന്നും റിയാന പറഞ്ഞു. എന്നിട്ട് നേരത്തെ എന്താണ് പറയാഞ്ഞതെന്ന ചോദ്യത്തിന് “പറഞ്ഞില്ല...” എന്ന് മാത്രമായിരുന്നു റിയാനയുടെ മറുപടി.

സാധാരണയായി ഒരു പെണ്‍കുട്ടിയെ അനാഥാലയത്തിലെത്തിച്ചാല്‍ അത് ആരാണ്, എന്താണ്, എവിടെ നിന്നെങ്കിലും ആരെയെങ്കിലും കാണാതായിട്ടുണ്ടോ തുടങ്ങി പ്രാഥമിക അന്വേഷണമെങ്കിലും പൊലീസ് നടത്തുന്നതാണ്. എന്നാല്‍ റിയാനയുടെ കാര്യത്തില്‍ ഇതും ഉണ്ടായിട്ടില്ല. കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് കുട്ടിയുടെ നാടകീയമായ തിരിച്ചുവരവെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു. റിയാന ഫോണ്‍ നമ്പര്‍ നല്‍കി വീട്ടിലേക്ക് വിളിച്ചെന്നാണ് അനാഥാലയം വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇത്രയും നാളും ഇതൊക്കെ ഒളിച്ചുവച്ച റിയാന ഒരു പ്രത്യേക നിമിഷത്തില്‍ എന്തിന് ഫോണ്‍ നമ്പര്‍ നല്‍കണം എന്ന ചോദ്യവും അവശേഷിക്കുന്നു.

റിയാനയെ കാണാതാകുന്നതിന് മുമ്പ് കുടക് അയ്യങ്കേരിയിലെ സഫിയയെന്ന പതിനാറുകാരി കൊല ചെയ്യപ്പെട്ട സംഭവം കാസര്‍കോഡുകാരില്‍ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ വയസുകാരിയായ റിയാനയും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമാകുന്നത്. ഏതാണ്ടിതേ സമയത്തുതന്നെ പന്നിപ്പാറയില്‍ ഒരു പെണ്‍കുട്ടിയെ രണ്ടര വര്‍ഷം തടവില്‍ വെച്ച് കൂട്ടബലാത്സംഗം നടത്തിയ സംഭവവും പുറത്തുവന്നിരുന്നു. ഈ കേസില്‍ നാട്ടുകാരുടെ പ്രതിഷേധം ഏറെ ശക്തമായപ്പോള്‍ മാത്രമാണ് പൊലീസ് പേരിന് ഏതാനും അറസ്റ്റ് നടത്താന്‍ തയ്യാറായത്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റിയാന കേസില്‍ നാട്ടുകാരുടെ രോഷം ഇളകിമറിഞ്ഞത്. മംഗലാപുരത്തും ചെന്നൈയിലുമൊക്കെ പോയി റിയാനയെ തപ്പിയ പൊലീസിന് വെറും കൈയ്യോടെ മടങ്ങേണ്ടിയും വന്നു. റിയാന കേസ് അന്വേഷിക്കുന്നതിനിടെ പതിനാറു വയസുള്ള രണ്ട് പെണ്‍കുട്ടികളെ പെണ്‍‌വാണിഭ സംഘത്തിന്‍റെ കയ്യില്‍ നിന്ന് പൊലീസ് രക്ഷിക്കുകയും ചെയ്തത് കാസര്‍കോഡു കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ വേരുറപ്പിക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാ‍ഹരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും കാസര്‍കോഡ് പൊലീസ് സംഘം ഇതിനെതിരെ കാര്യമായ നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല.

ഇവിടെ നിന്നും മംഗലാപുരത്തേക്കും മറ്റുമുള്ള യാത്ര എളുപ്പമായതിനാല്‍ ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ സൌകര്യമാണ്. മെയ്‌ 18ന്‌ രാവിലെ 9.30നാണ് വിദ്യാനഗര്‍ തന്‍ ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍‌ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പി കെ റിയാന ട്യൂഷനെന്നു പറഞ്ഞ്‌ പുറത്തേക്ക് പോയത്. ഇതിനു മുമ്പ് രണ്ട് തവണയും റിയാനയെ ഇതുപോലെ കാ‍ണാതായിട്ടുണ്ടെങ്കിലും കുട്ടിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സമീപവാസികളും ഉമ്മയും പറയുന്നത്.

വെബ്ദുനിയ വായിക്കുക