പ്രതാപചന്ദ്രനെ ഓര്‍ക്കുമ്പോള്‍

WDWD
വില്ലനും സ്വഭാവ നടനുമായിരുന്ന പ്രതാപ ചന്ദ്രന്‍ മലയാള സിനിമയിലെ സജീവ സാനിദ്ധ്യമായിരുന്നു.

40 കൊല്ലത്തെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം 400ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രതാപചന്ദ്രന്‍ അന്തരിച്ചിട്ട് 2007 ഡിസംബര്‍ 15ന് 4 വര്‍ഷമാകുന്നു

കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ അഭിനയിച്ചാണ് പ്രതാപചന്ദ്രന്‍ അഭിനയ രംഗത്ത് സജീവമാകുന്നത്. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

.മാനവധര്‍മ്മം, പ്രകടനം, കോടതി, ഇവിടെ ഇങ്ങനെ, കാട്ടുതീ എന്നീ ചിത്രങ്ങളെല്ലാം പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്

ഒന്‍പതാം ക്ളാസുവരെ മാത്രം പഠിച്ച അദ്ദേഹത്തിന്‍റെ അഭിനയ പ്രതിഭ പുറത്തുവരുന്നത് സ്കൂള്‍ വിദ്യാഭ്യാസകാലത്തായിരുന്നു. പല പ്രവശ്യവും ഫാന്‍സി ഡ്രസ്സില്‍ വേഷങ്ങള്‍ അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടി.

അപ്പോഴൊന്നും സിനിമാ നടനെന്ന സ്വപ്നം പ്രതാപചന്ദ്രനുണ്ടായിരുന്നില്ല. നിരവധി സിനിമകള്‍ കണ്ടു നടന്ന പ്രതാപചന്ദ്രന്‍ 14 വയസില്‍ കൊല്ലത്തുവന്നു. അവിടെനിന്ന് മദ്രാസിലേക്കും.

സിനിമാ മോഹവുമായി കൊല്ലത്തുനിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന്‍റെ തുടക്കം ദുരിത പൂര്‍ണ്ണമായിരുന്നു


WDWD
മൂന്നു വര്‍ഷം അവിടെ തങ്ങിയ അദ്ദേഹം മദ്രാസ് റേഡിയോ നിലയത്തില്‍ ആര്‍ട്ടിസ്റ്റായും അവിടുത്തെ മലയാളികള്‍ അവതരിപ്പിക്കുന്ന അമച്ച്വര്‍ നാടകങ്ങളില്‍ കിട്ടുന്ന വേഷങ്ങളും അഭിനയിച്ച് കഴിഞ്ഞു.

പ്രതാപചന്ദ്രന്‍ ആദ്യം അഭിനയിക്കുന്നത് വിയര്‍പ്പിന്‍റെ വിലയെന്ന സിനിമയിലാണ്. എഴുപതുവയസുകാരനായിട്ടായിരുന്നു അതില്‍ വേഷമിട്ടത്.

അതിനു ശേഷം നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രതാപചന്ദ്രന്‍ വീണ്ടും കൊല്ലത്തേക്ക് വന്നു. കളിദാസ കലാകേന്ദ്രത്തിന്‍റെ നാടകങ്ങളില്‍ അഭിനയിച്ചു.

നാടകജീവിതം മടുത്തപ്പോള്‍ പ്രതാപന്‍ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി . "ആദിശങ്കരാചാര്യന്‍' എന്ന ചിത്രത്തിലാണ് പിനീട് അഭിനയിച്ചത്.

അതിനുശേഷം പ്രതാപചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ പ്രതാപന്ദ്രന്‍റെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രേംനസീറിന്‍റേയും സത്യന്‍റേയും മധുവിന്‍റേയും മറ്റു പല നായകന്മാരുടേയും അച്ഛനായി ധാരാളം ചിത്രങ്ങളില്‍ പ്രതാപന്‍ വേഷമിട്ടു.

ചന്ദ്രികയാണ് ഭാര്യ. മക്കള്‍: അനൂപ്, ദീപക്, പ്രതിഭ.