‘അമ്മയെ അച്ഛന്‍ കൊന്നു, വേണ്ടെന്ന് പറഞ്ഞിട്ടും അനിയനെയും കൊന്നു; ദൃശ്യം പകര്‍ത്തുന്നതിനിടെ മകള്‍ അലറി’ - സമീപവാസികള്‍ അറസ്‌റ്റില്‍

ചൊവ്വ, 4 ജൂണ്‍ 2019 (13:18 IST)
ബെംഗളൂരുവിലെ വിഭൂതിപൂരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനെ കൊന്ന് പിതാവ് കെട്ടിത്തൂക്കിയ സംഭവത്തില്‍ അയല്‍‌വാസികളും അറസ്‌റ്റില്‍. പ്രേരാണാകുറ്റം ചുമത്തിയാണ് അഞ്ച് അയൽവാസികളെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ അറസ്‌റ്റിലാകുമെന്ന് പൊലീസ് കമ്മിഷ്‌ണര്‍ ടി സുനില്‍‌കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട  12 വയസുകാരന്റെ പിതാവ് സുരേഷ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായ ഇയാള്‍ ഒരു ചിട്ടിക്കമ്പനി നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായപ്പോള്‍ ബിസിനസ് തകര്‍ന്നു. ഇതോടെ അഞ്ച് ലക്ഷം രൂപ കടം വന്നു. ഇത് വീട്ടാന്‍ അയല്‍‌വാസികളില്‍ നിന്നും പണം കടം വാങ്ങി.

പൈസ തിരികെ നല്‍കാന്‍ വൈകിയതോടെ സമീപവാസികള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കി. ചിലര്‍ പലിശ സഹിതം പണം ആവശ്യപ്പെട്ടു. ഇതോടെയാണ് കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ആദ്യം ഭാര്യയെ ആണ് സുരേഷ് ബാബു കൊലപ്പെടുത്തിയത്. തുടര്‍ന്ന് മേശയി‍ൽ കയറി നിന്ന് കിടക്കവിരി ചുരുട്ടി 12 വയസുകാരന്റെ കഴുത്തിൽ കെട്ടിയ ശേഷം ഫാനിലേക്ക് കൊളുത്തുകയായിരുന്നു. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. സഹോദരനെ കൊല്ലരുതെന്ന് 17കാരിയായ മകള്‍ പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ മകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ട ഭാര്യ തറയിൽ കിടക്കുന്നതും വിഡിയോയിൽ  കാണാം. ഇതിനിടെ ഭയന്നു പോയ പെണ്‍കുട്ടി അലറിവിളിച്ച് അയൽക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരെയും കൊന്നശേഷം ജീവനൊടുക്കാനായിരുന്നു സുരേഷ് ബാബുവിന്റെ തീരുമാനം.

സംസ്കാര ചടങ്ങുകൾക്കിടയിൽ ഭാര്യയുടെയും മകന്റെയും ഫോട്ടോ ചോദിച്ച പ്രാദേശിക റിപ്പോർട്ടർക്കു മകൾ ഫോൺ കൈമാറി. ഫോണിൽ കണ്ട വിഡിയോ ശ്രദ്ധിച്ച റിപ്പോർട്ടർ അതു പൊലീസിനു നൽകുകയും മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ പങ്കുവച്ചതിനു സുരേഷ് ബാബു റിപ്പോർട്ടർക്കെതിരെ പരാതി നൽകി. ഐടി ആക്ട് പ്രകാരം പൊലീസ് ഇയോർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍