കുഞ്ഞ് കരഞ്ഞത് ഇഷ്‌ടമായില്ല; തിയേറ്ററില്‍ കുടുംബത്തിന് ക്രൂരമര്‍ദ്ദനം - പ്രതികളെ കാണികള്‍ തടഞ്ഞുവച്ചു

ശനി, 3 നവം‌ബര്‍ 2018 (11:05 IST)
സിനിമ തിയേറ്ററില്‍ കുടുംബത്തെ ആക്രമിച്ച നാല് പേര്‍ അറസ്‌റ്റില്‍. കൊല്ലം ഉമയനല്ലൂർ സ്വദേശികളായ കുമാരസദനം ബൈജു (37), രാജേഷ് ഭവൻ രാജേഷ് (32), വിമലവിലാസം ബിജു (33), കിരൺനിവാസ് കിരൺ കെ നായർ (33) എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.  

പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളിൽ പിഎസ് ഏബ്രഹാം (40), മേരി ജോൺ (34) എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്.

സിനിമ കാണുന്നതിനിടെ ഏബ്രഹാമിനൊപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇടവേള സമയത്ത് പ്രതികളിലൊരാള്‍ കുട്ടി കരയുന്നത് ബുദ്ധിമുട്ടാണെന്ന് ഏബ്രഹാമിനോട് പറയുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഏബ്രഹാമിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. തുടർന്ന് കൂടെയുള്ളവരും ഇയാളെ ആക്രമിച്ചു.

‌ഏബ്രഹാമിന് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ട മേരി ജോണ്‍ തടസം പിടിക്കാന്‍ എത്തിയെങ്കിലും ഇവരെയും പ്രതികള്‍ ഉപദ്രവിച്ചു. സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെയും ഇവര്‍ ആക്രമിച്ചതോടെ തിയേറ്ററിലുള്ളവര്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍