മീശ പിരിക്കാന്‍ ധവാന്‍ തിരിച്ചെത്തും; പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് സഹപരിശീലകന്‍ രംഗത്ത്

ബുധന്‍, 12 ജൂണ്‍ 2019 (18:10 IST)
ലോകകപ്പ് മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ആശങ്കയും സമ്മര്‍ദ്ദവുമുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളിലായി വരുന്നത്. എന്നാല്‍, ഇന്ത്യന്‍ ആരാധകരുടെ ടെന്‍ഷനെ കാറ്റില്‍ പറത്തുന്ന വാര്‍ത്ത പുറത്തുവിട്ട് സഹപരിശീലകനായ സഞ്ജയ് ബംഗാര്‍ രംഗത്തുവന്നു.

ധവാന്‍ പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളില്‍ പരുക്ക് ഭേദമായി കളത്തിലിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ തുറന്നു പറച്ചിലിന് ബംഗാര്‍ തയ്യാറായില്ല.

ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരശേഷമാകും ധവാന്‍ ടീമിലെത്തുക. അങ്ങനെ എങ്കില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ തിരിച്ചുവരും.

ധവാന്റെ പരുക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് മാനേജ്മെന്റ് നോക്കുന്നത്. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് യുവതാരത്തെ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍