ദൈവത്തിന്റെ നമ്പര്‍ ഇവനോ ?; യുവതാരത്തിന് പത്താം നമ്പര്‍ നല്‍കിയത് ചീത്തവിളി കേള്‍ക്കാനോ ? - ബിസിസിഐക്കു നേരെയും രോക്ഷം

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (15:32 IST)
ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ ഷര്‍ദുള്‍ താക്കൂറിനെതിരെ സോഷ്യല്‍ മീഡിയ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്‍റെ പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ഇന്ത്യന്‍ ആരാധകര്‍ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്റെ ജേഴ്‌സി നമ്പര്‍ സ്വീകരിക്കാന്‍ ഷര്‍ദുള്‍ താക്കൂറിന് എങ്ങനെ സാധിച്ചുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 'ജേഴ്‌സി നമ്പര്‍ 10' എന്ന പേരില്‍ ഹാഷ്ടാഗ് ചേര്‍ത്തായിരുന്നു നവമാധ്യമങ്ങളിൽ യുവതാരത്തെ കൊല്ലാക്കൊല ചെയ്‌തത്.

സച്ചിനെയല്ലാതെ മറ്റാരെയും ആ ജേഴ്‌സി നമ്പറില്‍ കാണാനാകില്ലെന്ന് ചില ആരാധകര്‍ പറഞ്ഞപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ ഷര്‍ദുള്‍ താക്കൂറിന് എങ്ങനെ ധൈര്യം വന്നുവെന്നും ചിലര്‍  ചോദിച്ചു.  

സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സി ഷര്‍ദുള്‍ അര്‍ഹിക്കുന്നില്ലെന്നും അഴിച്ചുമാറ്റാനും ചിലര്‍ ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാൻ ശാർദൂൽ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചിലര്‍ വ്യക്തമാക്കിയപ്പോള്‍ പുതുമുഖത്തിന് ജേഴ്‌സി നല്‍കിയതില്‍ ബിസിസിഐയ്ക്ക് നേരെയും രൂക്ഷമായ പ്രതികരണങ്ങളും ചീത്തവിളിയും ഉണ്ടായി.  

പത്താം നമ്പർ ജഴ്സി ഉപയോഗിക്കാൻ ബിസിസിഐ ഇനി ആരെയും അനുവദിക്കരുതെന്നാണ് ഏറെപ്പേർ ആവശ്യപ്പെട്ടത്. അത് വെറുമൊരു നമ്പർ മാത്രമാണെന്ന് ബിസിസിഐ ധരിക്കരുതെന്നും സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവൻ വികാരമാണ് ആ നമ്പറെന്നും ചിലർ കുറിച്ചു.

വെബ്ദുനിയ വായിക്കുക