2020 മുതൽ കൂടുതൽ റൺസ് ആർക്ക്? ആദ്യ അഞ്ചിൽ ഒരു ഇന്ത്യൻ താരം പോലുമില്ല!

വ്യാഴം, 14 ജൂലൈ 2022 (21:34 IST)
അന്താരാഷ്ട്രക്രിക്കറ്റിലെ ഈ ദശകത്തിൽ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസെടുത്ത തരങ്ങൾ ആരായിരിക്കും. ജോ റൂട്ട് മുതൽ ബാബർ അസം അടക്കമുള്ള പലതാരങ്ങളും കഴിഞ്ഞ 2 വർഷക്കാലം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവരാണ്. 2020 മുതൽ റൺവേട്ടയിൽ മുന്നിൽ നിൽക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
 
വിരാട് കോലിക്ക് ശേഷം ക്രിക്കറ്റ് ലോകം ഭരിക്കുമെന്ന് കരുതപ്പെടുന്ന പാക് താരം ബാബർ അസമാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും നായകൻ രോഹിത് ശർമ, വിരാട് കോലി,റിഷഭ് പന്ത് എന്നിവർ ഇടം പിടിച്ചെങ്കിലും ആദ്യ അഞ്ചിൽ ഒരു ഇന്ത്യൻ താരം പോലുമില്ല. 3 ക്രിക്കറ്റ് ഫോർമാറ്റിൽ നിനുമായി 3508 റൺസാണ് ബാബർ നേടിയത്. മൂന്ന് ഫോർമാറ്റിലും ആയിരത്തിലധികം റൺസ് ബാബറിൻ്റെ പേരിലുണ്ട്. ടി20യിൽ 1281, ഏകദിനത്തിൽ 1083,ടെസ്റ്റിൽ 1144 എന്നിങ്ങനെയാണ് ബാബറിൻ്റെ റൺനേട്ടം.
 
ആകെ റൺസിൻ്റെ കാര്യത്തിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് പട്ടികയിൽ രണ്ടാമതുള്ളത്. 3352 റൺസാണ് റൂട്ടിൻ്റെ പേരിലുള്ളത്. ഇതിൽ 3099 റൺസും ടെസ്റ്റിൽ നിന്നാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തിൽ 253 റൺസും റൂട്ട് നേടി. ബംഗ്ലാദേസിൻ്റെ ലിറ്റൺ ദാസാണ് ലിസ്റ്റിലെ മൂന്നാമൻ. വിവിധ ഫോർമാറ്റുകളിലായി 2754 റൺസാണ് ഈ കാലയളവിൽ ലിറ്റൺദാസ് നേടിയത്. ടെസ്റ്റിൽ 1388,ഏകദിനത്തിൽ 903,ടി20യിൽ 483 റൺസ് എന്നിങ്ങനെയാണ് ലിറ്റണിൻ്റെ പ്രകടനം.
 
പാകിസ്ഥാൻ വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ നാലാമത്. 2656 റൺസാണ് താരം നേടിയത്. ഇതിൽ 1482 റൺസ് ടി20യിലും 277 റൺസ് ഏകദിനത്തിലും 897 റൺസ് ടെസ്റ്റിലുമാണ്. 2609 റൺസാണ് അഞ്ചാമതുള്ള ബെയർസ്റ്റോയുടെ സമ്പാദ്യം. ഇതിൽ 1385 റൺസിൽ ടെസ്റ്റിൽ നിന്നും 637 റൺസ് ഏകദിനത്തിൽ നിന്നും 587 റൺസ് ടി20യിലുമാണ് ബെയർസ്റ്റോ നേടിയത്.
 
നിലവിൽ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന വിരാട് കോലി ഈ കാലയളവിൽ നേടിയത് 2237 റൺസാണ്. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മുന്നിലും കോലി തന്നെയാണ്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് മുൻ ഇന്ത്യൻ നായകൻ.റിഷഭ് 2097 റണ്‍സും രോഹിത് 2039 റണ്‍സും ഈ കാലയളവിൽ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍