അയ്യോ... മിഥാലിയുടെ കാര്യം മറന്നുപോയി, ഇനി എന്തു ചെയ്യാനാണ് പോയതു പോയി - വീഴ്‌ച ബിസിസിഐയുടേത്

വ്യാഴം, 3 ഓഗസ്റ്റ് 2017 (14:51 IST)
വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മിഥാലി രാജിനെ തഴഞ്ഞ് ബിസിസിഐ. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായി മിഥാലിയുടെ പേര് ബിസിസിഐ പരിഗണിച്ചെങ്കിലും യഥാസമയം പേര് കായിക മന്ത്രാലയത്തിനു നൽകുവാൻ ബിസിസിഐക്കു സാധിച്ചില്ല.

പേര് സമർപ്പിക്കുവാനുള്ള സമയ പരിധി അവസാനിച്ചതിനുശേഷമാണ് മിഥാലിയുടെ പേര് ബിസിസിഐ കായിക മന്ത്രാലയത്തിനു നൽകിയത്. അതേസമയം, ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ എന്നിവരുടെ പേര് അർജുന അവാർഡിനായി ബിസിസിഐ കായിക മന്ത്രാലയത്തിനു നൽകി.

പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനുമാണ് ഇത്തവണത്തെ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.

ചേതേശ്വർ പൂജാര, ഹർമൻപ്രീത് കൗർ, പ്രശാന്തി സിംഗ്, എസ് വി സുനിൽ, ആരോക്യ രാജീവ്, ഖുഷ്ബി കൗർ തുടങ്ങി 17 താരങ്ങള്‍ അർജുന അവാർഡിനും അർഹരായി.  മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അവാര്‍ഡ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അവാർഡിനു പരിഗണിച്ചില്ല.

വെബ്ദുനിയ വായിക്കുക