കോഹ്‌ലി, ട്രംപ് വിവാദം കത്തുന്നു; ക്ലാര്‍ക്കിന്റെ പ്രസ്‌താവനയില്‍ ഞെട്ടി ഓസീസ് താരങ്ങളും മാധ്യമങ്ങളും

ബുധന്‍, 22 മാര്‍ച്ച് 2017 (19:52 IST)
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിനോട് ഉപമിച്ച ഓസ്ട്രേലിയൻ മാധ്യമത്തിനെതിരെ മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. കോഹ്‌ലിയെ ട്രംപുമായി താരതമ്യം ചെയ്‌ത നടപടി അസംബന്ധമാണ്. സ്‌റ്റീവ് സ്‌മിത്ത് ചെയ്‌തത് മാത്രമാണ് കോഹ്‌ലിയും ചെയ്‌തിട്ടുള്ളുവെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

വളരെ ചുരുക്കം ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് കോഹ്‌ലിക്കെതിരെ നീങ്ങുന്നത്. താന്‍ അടക്കമുള്ള ഓസ്‌ട്രേലിയന്‍ സമൂഹം അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നു. ഇന്ത്യന്‍ ക്യാപ്‌റ്റന്റെ കളിയെക്കുറിച്ചും ക്യാപ്‌റ്റന്‍സിയേക്കുറിച്ചും ഓസീസ് ടീമിന് പരാതിയൊന്നുമില്ലെന്നും ക്ലാര്‍ക്ക് പറയുന്നു.

കോഹ്‌ലി നമ്പര്‍ വണ്‍ ആയതിനാലാണ് ചിലപ്പോള്‍ കൂടുതലായി പ്രതികരിക്കാന്‍ കാരണമാകുന്നതെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

എതിരാളികളെ ആംഗ്യങ്ങളും പ്രസ്താവനകൾ കൊണ്ടും നേരിടുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ വെല്ലുവിളിച്ച് ‘അടിക്ക് അടി’ എന്ന രീതി കോഹ്‌ലി തുടരുന്നതാണ് ഓസീസ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. കായികരംഗത്തെ 28 വയസുകാരനായ ട്രംപാണ് കോഹ്‌ലിയെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ കോഹ്‌ലി വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. ആരോപണങ്ങള്‍ മറച്ചു വയ്‌ക്കാന്‍ അദ്ദേഹം മാധ്യമങ്ങളെ പഴിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മറ്റൊരു ട്രംപായി വളര്‍ന്നു വരുകയാണെന്നും ഡെയ്‌ലി ടെലിഗ്രാഫ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ക്ലാര്‍ക്ക് രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക