Joe Root: ബാറ്റെടുത്താല്‍ സെഞ്ചുറി, ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍ സ്‌കോറര്‍, റെക്കോര്‍ഡുകള്‍ വാരികൂട്ടി ജോ റൂട്ട്

അഭിറാം മനോഹർ

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:59 IST)
Joe Root
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സെഞ്ചുറി സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ മുപ്പത്തിയഞ്ചാം സെഞ്ചുറിയാണ് റൂട്ട് പാകിസ്ഥാനെതിരെ കുറിച്ചത്. 167 പന്തില്‍ നിന്നാണ് റൂട്ടിന്റെ സെഞ്ചുറി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അബ്ദുള്ള ഷെഫീഖിന്റെയും നായകന്‍ ഷാന്‍ മസൂദിന്റെയും സല്‍മാന്‍ അലി ആഘയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 556 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റിന് 323 റണ്‍സെന്ന നിലയിലാണ്.
 
78 റണ്‍സെടുത്ത സാക് ക്രോളിയുടെയും 84 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നായകന്‍ ഒലി പോപ്പ് റണ്‍സൊന്നും നേടാതെയും പുറത്തായി. സെഞ്ചുറിയൊടെ ഫാബുലസ് ഫോറില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ സ്വന്തമായുള്ള താരമെന്ന റൂട്ടിന്റെ റെക്കോര്‍ഡ് കൂടുതല്‍ മെച്ചപ്പെട്ടു. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡില്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 16 ടെസ്റ്റ് സെഞ്ചുറികളാണ് ഇനി റൂട്ടിന് ആവശ്യമുള്ളത്.
 
 അതേസമയം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ജോ റൂട്ട് സ്വന്തമാക്കി. 12472 ടെസ്റ്റ് റണ്‍സുകള്‍ നേടിയിരുന്ന അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്. 15921 ടെസ്റ്റ് റണ്‍സുകളുള്ള ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 13378 റണ്‍സുമായി ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് രണ്ടാമതും 13289 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് മൂന്നാം സ്ഥാനത്തുമാണ്.13288 ടെസ്റ്റ് റണ്‍സുകളാണ് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍