ക്രിക്കറ്റ് നിർത്തി പിതാവിനൊപ്പം പോയി ഓട്ടോ ഓ‌ടിക്കാൻ പറഞ്ഞവരുണ്ട്: മുഹമ്മദ് സിറാജ്

ചൊവ്വ, 8 ഫെബ്രുവരി 2022 (20:49 IST)
റൺസേറെ വഴങ്ങുന്നതിൽ ഒരു സമയത്ത് പഴി കേട്ടിരുന്ന ബൗളറായിരുന്നു മുഹമ്മദ് സിറാജ്. എന്നാൽ 2020-21ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌ത‌നായ ബൗളറായി മാറാൻ സിറാജിനായി.
 
വേഗവും സ്വിംഗും ഒരുപോലെ സമന്വയിക്കുന്ന സിറാജ് കൃത്യതകൂടി പാലിക്കാന്‍ തുടങ്ങിയതോടെ എതിരാളികൾക്ക് പേടിസ്വപ്‌നമായി വളർന്നു. എന്നാൽ 2019ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ തന്നോട് ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോവാന്‍ പറഞ്ഞ ആളുകളുണ്ടെന്ന് തുറന്നു പറയുകയാണ് സിറാജ്.
 
2019ലെ ഐപിഎല്ലിൽ 9 കളികളിൽ നിന്നും 7 വിക്കറ്റ് മാത്രം വീഴ്‌ത്തിയ സിറാജ് ഒരോവറിൽ 10 റൺസിന‌ടുത്ത് റൺസ് വഴങ്ങിയിരുന്നു. ഒരു മത്സരത്തിൽ  2.2 ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത സിറാജ് അഞ്ച് സിക്സും വഴങ്ങി. കൊല്‍ക്കത്തക്കെതിരെ രണ്ട് ബീമറുകള്‍ എറിഞ്ഞപ്പോള്‍ ക്രിക്കറ്റ് മതിയാക്കി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പൊയ്ക്കൂടെ എന്ന് ചോദിച്ചവരുണ്ടെന്ന് സിറാജ് ആര്‍സിബി പോഡ്കാസ്റ്റില്‍ പറഞ്ഞു.
 
അത്തരത്തിൽ നിരവധി കമന്റുകൾ ആളുകളുടെ അടുത്ത് നിന്ന് വന്നിരുന്നു. എന്നാൽ ഇവിടെ വരെയെത്താനുള്ള എന്‍റെ കഠിനാധ്വാനം അവരാരും കണ്ടില്ല. എന്നാല്‍ എന്നെ ഐപിഎല്ലിലേക്ക് ആദ്യമായി തെരഞ്ഞെടുത്തപ്പോള്‍ ധോണി ഭായ് പറഞ്ഞ ഉപദേശമാണ് ഞാന്‍ എല്ലായ്പ്പോഴും ഓര്‍ക്കാറുള്ളത്.പുറത്തുനില്‍ക്കുന്നവര്‍ പലതും പറയും, അതിനൊന്നും ചെവികൊടുക്കരുതെന്ന്. മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ നിന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടും. മോശം പ്രകടനം നടത്തിയാല്‍ അതേ ആളുകള്‍ ചീത്ത വിളിക്കും സിറാജ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍