ഇംഗ്ലണ്ടിനെതിരെ റിസ്കെടുത്തില്ല, ഓസ്ട്രേലിയക്കെതിരെ പ്ലാൻ മാറ്റി, 50 ഓവറിന് മുൻപെ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്: ഹർമൻപ്രീത് കൗർ
 
ഓസ്ട്രേലിയക്കെതിരെ വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ നേടിയ വിജയം ഇന്ത്യന്‍ വനിതാ ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളില്‍ വിജയിച്ചാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ച്ചയായ 3 മത്സരങ്ങളില്‍ പരാജയപ്പെട്ട് ഇന്ത്യ തങ്ങളുടെ സെമി സാധ്യതകള്‍ പോലും തുലാസിലാക്കിയതിന് ശേഷമാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. 
	 
	സെമിഫൈനലില്‍ കരുത്തരായ ഓസീസ് 339 റണ്‍സെന്ന വിജയലക്ഷ്യം മുന്നില്‍ വെച്ച് ആദ്യ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടപ്പെടുത്തിയിട്ടും ഇന്ത്യന്‍ വനിതകള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍- ജെമീമ സഖ്യത്തിന്റെ കൂട്ടുക്കെട്ടാണ് കളി തിരിച്ചത്.മത്സരം വിജയിച്ചതിന് ശേഷം ഈ കൂട്ടുക്കെട്ടിനെ പറ്റിയും എന്തായിരുന്നു ഇന്ത്യയുടെ പ്ലാന്‍ എന്നതിനെ പറ്റിയും വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗര്‍.
	 
	മത്സരം വിജയിക്കാനായതില്‍ വലിയ അഭിമാനയുള്ളതായി ഹര്‍മന്‍പ്രീത് പറയുന്നു. എനിക്ക് വാക്കുകള്‍ കൊണ്ട് അത് പ്രകടിപ്പിക്കാനാവുന്നില്ല.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിക്കുന്ന കാര്യം ഇത്തവണ നടപ്പാക്കാനായി. ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. അതൊരു സന്തോഷകരമായ ഫലം തരുമെന്ന് കരുതുന്നു. മത്സരം വിജയിച്ച് നില്‍ക്കുമ്പോഴും ഫൈനലിനെ പറ്റിയാണ് ടീം ചിന്തിക്കുന്നത്. അത് ടീം എത്രമാത്രം ഫോക്കസ്ഡാണെന്നാണ് കാണിക്കുന്നത്.
	 
	 സ്വന്തം കാണികള്‍ക്ക് മുന്നില്‍ കുടുംബത്തിന് മുന്നില്‍ ലോകകപ്പ് കളിക്കുക എന്നത് സ്‌പെഷ്യലാണ്. ജെമീമ എപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുന്നയാളാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുകയും കാല്‍ക്കുലേറ്റഡ് റിസ്‌കുകള്‍ എടുക്കുകയും ചെയ്യും. ഞങ്ങള്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം ജെമീമ ഈ കണക്ക് കൂട്ടലുകളിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ചെറിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. ആ ദിവസം ഞങ്ങള്‍ക്ക് മനസിലായിരുന്നു. 2-3 ഓവര്‍ മുന്‍പ് തന്നെ റിസ്‌കെടുക്കാന്‍ ശ്രമിക്കണമായിരുന്നു. ആ മത്സരം അങ്ങനെയാണ് നഷ്ടമായത്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയക്കെതിരെ മത്സരം അവസാന ഓവറിലേക്ക് കളി നീട്ടാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.