155ന് 2 എന്ന അവസ്ഥയില്‍ നിന്നും 191ന് ഓള്‍ ഔട്ട്, പാകിസ്ഥാന് മാത്രം സാധിക്കുന്ന മാജിക്

ഞായര്‍, 15 ഒക്‌ടോബര്‍ 2023 (12:24 IST)
ഏകദിന ലോകകപ്പില്‍ മറ്റൊരു ഇന്ത്യ പാക് മത്സരത്തില്‍ കൂടി തോല്‍വി ഏറ്റുവാങ്ങി വന്‍ നാണക്കേട് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 2 വിക്കറ്റിന് 155 റണ്‍സെന്ന നിലയിലായിരുന്നു. പാകിസ്ഥാന്റെ മികച്ച ബാറ്റര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ക്രീസിലുണ്ടായിരുന്ന ഈ സമയത്ത് 300 റണ്‍സ് ടീം എടുക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് 48 റണ്‍സിനിടെ 8 വിക്കറ്റ് നല്‍കികൊണ്ട് അവിശ്വസനീയമായ രീതിയിലാണ് പാക് ഇന്നിങ്ങ്‌സ് തകര്‍ന്നത്.
 
മികച്ച നിലയിലായിരുന്ന പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് തകര്‍ക്കുന്നതില്‍ നിര്‍ണായകമായത് രോഹിത് ശര്‍മയുടെ ബൗളിംഗ് ചെയ്ഞ്ചായിരുന്നു. ബൗളര്‍മാര്‍ക്ക് കാര്യമായ മൂവ്‌മെന്റ് ലഭിക്കാതിരുന്ന മത്സരത്തില്‍ പാകിസ്ഥാനുണ്ടായിരുന്ന ആധിപത്യം തകര്‍ത്തത് ഇന്ത്യയുടെ മുഹമ്മദ് സിറാജായിരുന്നു. 155 റണ്‍സില്‍ നില്‍ക്കെ സിറാജ് ബാബര്‍ അസമിനെ പുറത്താക്കിയതിന് പിന്നാലെ ടീം 162 റണ്‍സിലെത്തുമ്പോള്‍ സൗദ് ഷക്കീലും പുറത്തായി. മധ്യനിരയില്‍ പ്രധാനിയായ ഇഷ്ഫാഖ് അഹമ്മദ് ടീം സ്‌കോര്‍ 166ല്‍ നില്‍ക്കെ പുറത്തായി. 168 റണ്‍സിലെത്തി നില്‍ക്കെ മുഹമ്മദ് റിസ്വാനും കൂടി പുറത്തായതൊടെ ചടങ്ങുകള്‍ ചെയ്ത് തീര്‍ക്കുക എന്നത് മാത്രമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍