കോലിയും രോഹിത്തുമില്ലാത്ത ഡ്രസ്സിംഗ് റൂം, വല്ലാത്ത അനുഭവമാണെന്ന് കെ എൽ രാഹുൽ

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (18:48 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയൊരു തലമുറ മാറ്റം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തവണ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. 2011ന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെ ഇന്ത്യ ഇറങ്ങുന്നു എന്നത് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ ശൂന്യതയെയാണ് അറ്റയാളപ്പെടുത്തുന്നത്. ആരാധകരെ പോലെ തന്നെ ഈ ശൂന്യതയാണ് ഡ്രെസിങ് റൂമില്‍ താന്‍ അനുഭവിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ കെ എല്‍ രാഹുല്‍
 
 2014-ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും കെ എല്‍ രാഹുലിനെ ഒരു ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ വളര്‍ത്തിയത് കോലിയായിരുന്നു. താന്‍ കളിച്ച അന്‍പതോളം ടെസ്റ്റുകളില്‍ കോലി അല്ലെങ്കില്‍ രോഹിത് ഉണ്ടായിരുന്നു. ആദ്യമായി രണ്ടുപേരും ഇല്ലാതെ കളിക്കുന്നത് അന്യമായ ഒരു അനുഭവമാണ്. രാഹുല്‍ പറയുന്നു. ഐപിഎല്ലില്‍ 529 റണ്‍സോടെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വലിയ വെല്ലുവിളിയാകും കെ രാഹുലിന് സൃഷ്ടിക്കുക. 2018ല്‍ ഓവലിലും 2021ല്‍ ലോര്‍ഡ്‌സിലും സെഞ്ചുറികള്‍ നേടിയിട്ടുള്ള രാഹുലിന് ഇംഗ്ലണ്ട് പിച്ചുകള്‍ പരിചിതമാണ്. എന്നാല്‍ രോഹിത്തും കോലിയും ഇല്ലാത്ത ടീമില്‍ വലിയ ഉത്തരവാദിത്തം രാഹുലിന്റെ ചുമലിന് മുകളിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍