പിള്ളേരെ ഞാനിങ്ങെത്തി, ഓസീസ് പരമ്പരയ്ക്ക് തൊട്ട് മുൻപെ ഡബിൾ സെഞ്ചുറിയുമായി പുജാര

അഭിറാം മനോഹർ

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (13:26 IST)
ഓസ്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര അടുത്ത മാസം തുടങ്ങനിരിക്കെ രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറിയുമായി തിളങ്ങി വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര. ഛത്തിസ്ഗഡിനെതിരായ മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു പൂജാരയുടെ ഇന്നിങ്ങ്‌സ്. 383 പന്തില്‍ നിന്ന് ഒരു സിക്‌സും 25 ഫോറുമടക്കം 234 റണ്‍സാണ് താരം സ്വന്തമാക്കിയത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടതും പൂജാരയെ ആയിരുന്നു.
 
 ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൂജാര ഫോമില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിലവില്‍ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ മുതലായ താരങ്ങള്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും പേസിനെ പിന്തുണയ്ക്കുന്ന ഓസീസ് പിച്ചില്‍ കളിച്ചുള്ള പരിചയമില്ലാത്തവരാണ് ഇന്ത്യന്‍ യുവനിരയിലെ പല ബാറ്റര്‍മാരും. അതേസമയം കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരീസുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരമാണ് പൂജാര.
 
 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ പതിനെട്ടാമത്തെ ഇരട്ടസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. 37 ഇരട്ടസെഞ്ചുറികള്‍ ഫസ്റ്റ് ക്ലാസിലുള്ള ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍. 36 ഇരട്ടസെഞ്ചുറികളുള്ള ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്,22 ഇരട്ടസെഞ്ചുറികളുള്ള പാറ്റ്‌സി ഹന്ന്‌ഡ്രെന്‍ എന്നിവര്‍ക്ക് പിന്നില്‍ ഫസ്റ്റ് ക്ലാസില്‍ കൂടുതല്‍ ഇരട്ടസെഞ്ചുറികളുള്ള താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പൂജാര. കൂടാതെ സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും പൂജാരയ്ക്കായി. 66 സെഞ്ചുറികളാണ് ഫസ്റ്റ് ക്ലാസില്‍ പൂജാരയ്ക്കുള്ളത്. 81 സെഞ്ചുറികള്‍ വീതമുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഗവാസ്‌കറുമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 68 സെഞ്ചുറികളുമായി രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്തുള്ളത്.
 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്താണ് പൂജാര. സുനില്‍ ഗവാസ്‌കര്‍(25,854), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(25,396), രാഹുല്‍ ദ്രാവിഡ്(23,784) എന്നിവരാണ് പുജാരയ്ക്ക് മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21,115 റണ്‍സാണ് പൂജാരയുടെ പേരിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍