എല്ലാത്തിനും ഉത്തരവാദി ബാബർ അസം, പാകിസ്ഥാൻ സ്പിന്നർമാരെ ഇല്ലാതെയാക്കി, ഗുരുതര ആരോപണവുമായി മുൻ പാക് താരം

അഭിറാം മനോഹർ

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (12:21 IST)
സ്പിന്നര്‍മാരെ വിശ്വാസത്തിലെടുക്കാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെയും മുന്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ സമീപനത്തെയും തുറന്ന് വിമര്‍ശിച്ച് മുന്‍ പാക് താരമായ കമ്രാന്‍ അക്മല്‍. കഴിഞ്ഞ 3 വര്‍ഷക്കാലമായി വലിയ രീതിയിലുള്ള അവഗണനയാണ് പാക് സ്പിന്നര്‍മാര്‍ നേരിട്ടതെന്നും ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിനും ദോഷകരമായി മാറിയെന്നും അക്മല്‍ പറയുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന് പിന്നാലെയാണ് അക്മലിന്റെ വിമര്‍ശനം.
 
 സ്പിന്നര്‍മാരില്ലാതെ ഹോം സീരീസ് ഒരിക്കലും നിലനിര്‍ത്താനാവില്ല. എന്നാല്‍ കഴിഞ്ഞ 3-4 വര്‍ഷക്കാലമായി നല്ല സ്പിന്നര്‍മാരെ വളര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തിയില്ല. ടീമില്‍ ഉണ്ടായിരുന്ന യാസി ഷാ,നോമ അലി,സാജിദ് ഖാന്‍,ബിലാല്‍ ആസിഫ്,ഉസ്മാന്‍ ഖാദിര്‍ തുടങ്ങിവരെയെല്ലാം വിശദീകരണമില്ലാതെയാണ് പുറത്താക്കിയത്.
 
 ബാബര്‍ നായകനായിരുന്നപ്പോള്‍ സ്‌ക്വാഡില്‍ സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ സ്ഥിരമായി കളിപ്പിക്കാന്‍ ബാബര്‍ ശ്രമിച്ചില്ല. ഹോം മാച്ചുകളില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നത് സ്പിന്നര്‍- പേസര്‍ ബാലന്‍സ് കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്. യുഎഇയില്‍ പാകിസ്ഥാന്‍ വിജയിച്ചത് പോലും സ്പിന്നര്‍മാരുടെ ബലത്തിലാണ്. പഴയത് പോലെ ശക്തമായ പേസ് യൂണിറ്റല്ല പാകിസ്ഥാന്റേത്. അവര്‍ പരമ്പരകള്‍ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല.
 
 ടീമില്‍ മികച്ച പ്രകടനം നടത്തിയിരുന്ന സ്പിന്നര്‍മാരൊന്നും ഇന്ന് ടീമിനൊപ്പമില്ല. 130-140 കിമീ വേഗതയിലുള്ള പന്തുകള്‍ ബാറ്റര്‍മാര്‍ നന്നായി കളിക്കുന്നു. എന്നാല്‍ അതിന് മുകളില്‍ വേഗത വന്നാല്‍ ബാറ്റര്‍മാരുടെ കാല് വിറക്കുന്നു. നവീദ് റാണ, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കെതിരെ പാക് ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ശ്രദ്ധിക്കണമെന്നും ബാബര്‍ അസമിന് ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും അക്മല്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍