ധോനി അന്ന് കോപം കൊണ്ട് വിറച്ചു, ശ്രീ എവിടെ? ഇങ്ങനെയെങ്കിൽ അവനോട് നാട്ടിലേക്ക് പോകാൻ പറ എന്ന് ആക്രോശിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വിൻ

അഭിറാം മനോഹർ

ശനി, 13 ജൂലൈ 2024 (12:57 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ശാന്തമായ പ്രകൃതം കൊണ്ട് ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരുള്ള നായകനാണ് ഇതിഹാസ താരമായ എം എസ് ധോനി. ടീം സമ്മര്‍ദ്ദങ്ങളിലൂടെ പോകുന്ന ഒട്ടെറെ സന്ദര്‍ഭങ്ങള്‍ ധോനി നേരിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ ഒരിക്കല്‍ പോലും താരം നിയന്ത്രണം വിട്ടിട്ടില്ല. എന്നാല്‍ മലയാളി താരമായ എസ് ശ്രീശാന്തിനോട് ഒരിക്കല്‍ ധോനി കടുത്ത ദേഷ്യം പ്രകടിപ്പിക്കുകയും ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. അശ്വിന്റെ ഓട്ടോബയോഗ്രഫിയിലാണ് ഈ സംഭവത്തെ പറ്റിയുള്ള വിവരണമുള്ളത്.
 
2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഒരു മത്സരത്തില്‍ ധോനി റിസര്‍വ് കളിക്കാരോട് ഡഗൗട്ടില്‍ ഇരിക്കാനായി ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം കേള്‍ക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയാണ് ശ്രീശാന്ത് ചെയ്തത്. മത്സരത്തിനിടെ വെള്ളം കൊടുക്കാന്‍ മൈതാനത്ത് പോയപ്പോള്‍ ശ്രീ എവിടെയെന്ന് ധോനി ചോദിച്ചു. ഡഗൗട്ടില്‍ വന്നിരിക്കാന്‍ ശ്രീശാന്തിനോട് പറയണമെന്ന് നിര്‍ദേശിച്ചു. ഞാന്‍ ഡ്രസ്സിംഗ് റൂമിലെത്തി ശ്രീശാന്തിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്തേ വെള്ളം കൊടുക്കാന്‍ താങ്കള്‍ക്ക് കഴിയില്ലേ എന്നാണ് ചോദിച്ചത്.
 
 മത്സരത്തിനിടെ ഹെല്‍മറ്റ് നല്‍കാനായി എനിക്ക് വീണ്ടും ഗ്രൗണ്ടില്‍ പോകേണ്ടി വന്നു. ഇത്തവണയും ശ്രീശാന്തിനെ പറ്റി ധോനി ചോദിച്ചു.ശ്രീശാന്ത് ഡ്രസ്സിംഗ് റൂമില്‍ മസാജ് ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ഓവറില്‍ എന്നെ ഹെല്‍മെറ്റ് തിരികെ കൊണ്ടുപോകാനായി വീണ്ടും വിളിച്ചു. എനിക്ക് ഹെല്‍മെറ്റ് തരുമ്പോള്‍ ധോനി ഇങ്ങനെ പറഞ്ഞു. നീ ഒരു കാര്യം ചെയ്യ്, പോയി രഞ്ജിബ് സാറിന്റെ അടുത്തുപോയി പറയു ശ്രീക്ക് ഇവിടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന്. നാളെ തന്നെ അദ്ദേഹത്തിന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പറയു. അശ്വിന്‍ എഴുതുന്നു.
 
ധോനി ഇങ്ങനെ പറയുന്നത് കേട്ട് താന്‍ ഞെട്ടിപോയെന്നും ഒന്നും മിണ്ടാനാകാത്ത അവസ്ഥയായിരുന്നു അപ്പോഴെന്നും അശ്വിന്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മനസിലാക്കിയ ശ്രീശാന്ത് ഉടനെ തന്നെ ഡഗൗട്ടിലെത്തി റിസര്‍വ് താരങ്ങള്‍ക്കൊപ്പം ഇരുന്നെന്നും അശ്വിന്‍ പറയുന്നു. സത്യത്തില്‍ ധോനിയെ കണ്ട് ഞാന്‍ ഞെട്ടിപോയി. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നിനക്കെന്താ ഇംഗ്ലീഷ് മനസിലാകുന്നില്ലേ എന്നാണ് ധോനി ദേഷ്യത്തില്‍ ചോദിച്ചത്. കാര്യം മനസിലാക്കിയ ശ്രീശാന്ത് വെള്ളം കൊടുക്കുന്ന ജോലി ഏറ്റെടുത്തു. അടുത്ത തവണ ധോനിക്ക് വെള്ളം വേണ്ടിവന്നപ്പോള്‍ നല്‍കിയത് ശ്രീശാന്തായിരുന്നു. അശ്വിന്റെ പുസ്തകത്തില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍