ഫിനിഷിംഗ് മികവും ഏത് സ്ഥാനത്തും കളിക്കാനുള്ള കഴിവും, സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തെന്ന ചോദ്യത്തിന് മറുപടി നൽകി അഗാർക്കർ

അഭിറാം മനോഹർ

വ്യാഴം, 2 മെയ് 2024 (19:53 IST)
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചത് കേരളമാകെ ആഘോഷിച്ചിരുന്നു. റിഷഭ് പന്തായിരിക്കും ടീമിലെ പ്രധാന വിക്കറ്റ് കീപ്പിംഗ് താരമെങ്കിലും സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായ റോളുണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ടീം സെലക്ടറായ അജിത് അഗാര്‍ക്കര്‍. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയും അഗാര്‍ക്കൊപ്പമുണ്ടായിരുന്നു.
 
ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജു. എന്തുകൊണ്ട് കെ എല്‍ രാഹുലിനെ ഒഴിവാക്കി സഞ്ജു എന്നത് ചോദിച്ചാല്‍ മധ്യനിരയില്‍ കളിക്കാന്‍ കഴിയുന്ന താരത്തിനെയായിരുന്നു ടീമിന് ആവശ്യം. അവസാനം വരെ ബാറ്റ് വീശാനും മത്സരം ഫിനിഷ് ചെയ്യാനും കഴിവുള്ള താരത്തെയാണ് നോക്കിയത്. റിഷഭ് പന്തും സഞ്ജു സാംസണുമാണ് അതിന് അനുയോജ്യരെന്ന് ഞങ്ങള്‍ക്ക് തോന്നി. സഞ്ജുവിനെ ഏത് പൊസിഷനിലും ബാറ്റിംഗിന് അയക്കാന്‍ സാധിക്കും. അഗാര്‍ക്കര്‍ പറഞ്ഞു.
 
 അതേസമയം റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഒഴിവാക്കേണ്ടി വന്നതിനെ പറ്റിയും അഗാര്‍ക്കര്‍ സംസാരിച്ചു. റിങ്കു തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല. എന്നാല്‍ 15 പേരെ മാത്രമെ പ്രഖ്യാപിക്കാനാകു. അവനെ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. റിസര്‍വ് താരമായിട്ടെങ്കിലും അവന്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അഗാര്‍ക്കര്‍ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍