ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 257 റണ്‍സ് വിജയ ലക്‍ഷ്യം. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 256 റണ്‍സെടുത്തു. ഒരു സമയത്ത് 300 റണ്‍സ് കവിയുമെന്ന് തോന്നിച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍, മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ മദ്ധ്യനിര ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിയാത്തതാണ് വെല്ലുവിളിയെന്ന് തോന്നാവുന്ന ഒരു സ്കോറിലെത്താന്‍ കഴിയാതിരുന്നത്.
സ്കോര്‍ 13 ല്‍ എത്തിയപ്പോഴേക്കും അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് വന്ന ഗംഭീറും സേവാഗും ചേര്‍ന്ന് ബാറ്റിംഗ് വെടിക്കെട്ടാണ് ഒരുക്കിയത്. 26 പന്തുകള്‍ നേരിട്ട സേവാഗ് 42 റണ്‍സ് നേടി റണ്ണൌട്ടാകുകയായിരുന്നു. മികച്ച സ്കോറില്‍ എത്താന്‍ ഇന്ത്യക്ക് വിഘാതമായത് സേവാഗിന്‍റെയും യൂസഫ് പത്താന്‍റെയും റണ്ണൌട്ടുകളായിരുന്നു. വൈസ് ക്യാപ്റ്റന്‍റെ പ്രകടനം കാഴ്ച വച്ച യുവരാജ് സിംഗാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. യുവരാജ് 88 പന്തുകളില്‍ നിന്നും 66 റണ്‍സ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി ഗംഭീര്‍ 27, സുരേഷ് റെയ്ന 29, ധോനി 23, യൂസഫ് പത്താന്‍ 21 എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡിന് വേണ്ടി ഇറങ്ങിയ മുത്തയ്യ മുരളിധരന്‍ മികച്ച ബൌളിംഗ് പ്രകടനം കാഴ്ച വച്ചെങ്കിലും വിക്കറ്റുകളൊന്നും നേടാനായില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി കുലശേഖര, മെന്‍ഡീസ്, മെഹറൂഫ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം നേടി. മുനാഫ് പട്ടേലിന് പകരം ഇന്ത്യന്‍ നിരയില്‍ പ്രവീണ്‍ കുമാറാണ് ഇറങ്ങുന്നത്. മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തുകയായിരിക്കും ഇന്ത്യയുടെ ഇനിയത്തെ ലക്‍ഷ്യം.