ആദ്യ ട്വന്‍റി20: ഓസ്ട്രേലിയ 159, ഇന്ത്യ 169; പക്ഷേ ജയിച്ചത് ഓസീസ് !

ബുധന്‍, 21 നവം‌ബര്‍ 2018 (18:25 IST)
പന്തുചുരണ്ടലിന്‍റെയുംകൂട്ടത്തോല്‍‌വിയുടെയും തുടര്‍ നാണക്കേടില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് മോചനം. ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ഓസീസിന് വിജയം.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യയ്ക്ക് വിജയലക്‍ഷ്യമായി നല്‍കിയത് 174 റണ്‍സ്. എന്നാല്‍ നാല് റണ്‍സ് അകലെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.
 
ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും മാത്രമാണ് തിളങ്ങിയത്. കൂറ്റനടി നടത്തിയ ശിഖര്‍ ധവാന്‍ 42 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്തു. 
 
ഈ വിജയത്തില്‍ ഓസീസിന് മഴയുടെ പിന്തുണ കൂടി ലഭിച്ചു. മഴ മൂലം കളി 17 ഓവറാക്കി ചുരുക്കിയിരുന്നു. 17 ഓവറില്‍ ഓസീസ് എടുത്തത് 159 റണ്‍സ് മാത്രമാണ്. എന്നാല്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്‍ഷ്യം 17 ഓവറില്‍ 174 ആയി പുനര്‍നിര്‍ണയിക്കപ്പെട്ടു.
 
ഇന്ത്യയ്ക്ക് 17 ഓവറില്‍ 169 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. യഥാര്‍ത്ഥത്തില്‍ ഓസീസിനേക്കാള്‍ 10 റണ്‍സ് അധികം നേടിയിട്ടും ഇന്ത്യയ്ക്ക് തോല്‍‌വിയായിരുന്നു ഫലം!
 
ഇതോടെ പരമ്പരയില്‍ 1-0ന് ഓസ്ട്രേലിയ മുന്നിലെത്തി. മൂന്ന് മത്സരങ്ങളാണ് ട്വന്‍റി20 പരമ്പരയിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍