ഹണി ട്രാപ്പിന് ശ്രമമെന്ന് വി കെ പ്രകാശ്, യുവകഥാകൃത്തിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

അഭിറാം മനോഹർ

വ്യാഴം, 29 ഓഗസ്റ്റ് 2024 (10:39 IST)
V K Prakash
യുവ കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയില്‍. അഭിഭാഷകന്‍ ബാബു എസ് നായര്‍ വഴിയാണ് സംവിധായകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമാണെന്ന് ഹര്‍ജിയില്‍ വി കെ പ്രകാശ് ആരോപിച്ചു.
 
2022ല്‍ കൊച്ചി പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസില്‍ പ്രതിയാണ് പരാതിക്കാരിയെന്നും തനിക്കെതിരെ ആരോപിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് അവരുടെ ലക്ഷ്യമെന്നും വികെ പ്രകാശ് ഹര്‍ജിയില്‍ പറയുണ്ണു. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.
 
 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി സംവിധായകന്‍ മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതിനായാണ് വി കെ പ്രകാശ് ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞുതുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ മദ്യം ഓഫര്‍ ചെയ്‌തെന്നും തുടര്‍ന്ന് ഇന്റിമേറ്റായും വള്‍ഗറായും അഭിനയിക്കേണ്ട സീന്‍ ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരി പറയുന്നു.
 
 ഇതിനിടെ കഥ കേള്‍ക്കാന്‍ നില്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി കെ പ്രകാശ് റൂമില്‍ നിന്നും ഇറങ്ങി പോയെന്നും പരാതിനല്‍കാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ തനിക്ക് അയച്ചുനല്‍കിയെന്നും യുവതി വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍