കരിയറിൽ ഒരു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം 96 ലൂടെ തിരിച്ചുവരവ് നടത്തിയ തൃഷയ്ക്ക് രണ്ടാം വരവ് മോശമായിരുന്നില്ല. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ തൃഷയുടെ മാർക്കറ്റ് കുത്തനെ ഉയർത്തി. വിജയ് ചിത്രം ലിയോയിൽ നായിക ആയതോടെ തമിഴിലെ സൂപ്പർസ്റ്റാർ സിനിമകളിലെല്ലാം തൃഷയായി ആദ്യ ചോയ്‌സ്. എന്നാൽ, അതിനു ശേഷം ഇറങ്ങിയ സിനിമകളെല്ലാം തൃഷയ്ക്ക് നേട്ടം ഉണ്ടാക്കിയില്ല. ടോവിനോ ചിത്രം ഐഡന്റിറ്റി, അജിത്ത് ചിത്രം വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, ഇപ്പോൾ കമൽ ഹാസൻ ചിത്രം തഗ് ലൈഫ്, അടുപ്പിച്ചിറങ്ങിയ നാല് സിനിമയും തിയേറ്ററിൽ പ്രേക്ഷകരെ അടുപ്പിച്ചില്ല.
കമൽ ഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ വന്ന തഗ് ലെെഫ് പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്. പ്രതീക്ഷയ്ക്കൊത്ത് തഗ് ലെെഫ് ഉയർന്നില്ലെന്ന് ഏവരും പറയുന്നു. കമൽ ഹാസനൊഴിച്ച് മറ്റ് അഭിനേതാക്കൾക്കൊന്നും സിനിമയിൽ കാര്യമായൊന്നും ചെയ്യാനുമില്ല. സിമ്പു, തൃഷ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് തഗ് ലെെഫ്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ തൃഷ നായികയായി എത്തിയപ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ തൃഷയുടെ ആരാധകർക്ക് ആഘോഷിക്കാനോ ആശ്വസിക്കാനോ തഗ് ലെെഫിൽ ഒന്നുമില്ല.
തൃഷയുടെ ഫ്ലോപ് ലിസ്റ്റുകൾ നീണ്ട് വരികയാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടുമുമ്പിറങ്ങിയ ഗുഡ് ബാഡ് അഗ്ലി, വിടാമുയർച്ചി എന്നീ സിനിമകളും പ്രേക്ഷകരെ നിരാശപ്പെടുത്തി. 2025 ൽ തൃഷയ്ക്ക് തുടരെ റിലീസുകളാണ്. ഐഡന്റിറ്റി, വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി, തഗ് ലെെഫ് എന്നീ നാല് സിനിമകൾ ആറ് മാസത്തിനുള്ളിൽ റിലീസ് ചെയ്തു. നാലും വലിയ ഹെെപ്പിൽ വന്ന സിനിമകൾ.
ഒന്നിന് പിറകെ ഒന്നായി വലിയ സിനിമകൾ വന്നെങ്കിലും ഇവയൊന്നും ബോക്സ് ഓഫീസിൽ പച്ച തൊട്ടില്ല. തിയറ്ററിൽ വലിയ പരാജയമായിരുന്നു ഐഡന്റിറ്റി. വിടാമുയർച്ചി അജിത്തിന് വ്യാപക വിമർശനം നേടിക്കൊടുത്ത സിനിമയായി ഒതുങ്ങി. ഗുഡ് ബാഡ് അഗ്ലി ഒരു ഫാൻ ബോയ് സിനിമയ്ക്കപ്പുറം ഒന്നും പ്രേക്ഷകർക്ക് നൽകിയില്ല. ചിത്രത്തിൽ തൃഷയുടെ കഥാപാത്രത്തെക്കുറിച്ച് ആരും എടുത്ത് പറഞ്ഞിട്ടുമില്ല. തഗ് ലെെഫും പരാജയപ്പെടുന്ന സാഹചര്യത്തിൽ തൃഷയുടെ ഗ്രാഫ് എങ്ങോട്ടാണെന്നാണ് ആരാധകരുടെ ചോദ്യം.