ഒന്നും മാറാൻ പോകുന്നില്ല, വിശാഖ കമ്മിറ്റി റിപ്പോർട്ടിന് എന്തു സംഭവിച്ചു? ഹേമ കമ്മിറ്റി റിപ്പോർട്ടും ഉപകാരമില്ലാത്ത വസ്തു, ചവറ്റുകൊട്ടയിൽ കളയാം: തനുശ്രീ ദത്ത

അഭിറാം മനോഹർ

ബുധന്‍, 21 ഓഗസ്റ്റ് 2024 (16:33 IST)
Thanusree dutta
2 ദിവസം മുന്‍പ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാലോകത്ത് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി നടി തനുശ്രീ ദത്ത.  ഇത്തരം റിപ്പോര്‍ട്ടുകള്‍ കൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്നും 2017ല്‍ നടന്ന സംഭവത്തെ തുടര്‍ന്നുണ്ടാക്കിയ റിപ്പോര്‍ട്ട് പുറത്തുവരാന്‍ 7 വര്‍ഷമാണ് കഴിഞ്ഞതെന്നും തനുശ്രീ ദത്ത പ്രതികരിച്ചു. ന്യൂസ് 18ന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തനുശ്രീ ദത്ത ഇത്തരം റിപ്പോര്‍ട്ടുകള്‍ വെറുതെയെന്ന് പ്രതികരിച്ചത്.
 
 ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രൂപീകരിച്ച വിമന്‍സ് ഗ്രീവന്‍സ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയെപറ്റിയും തനുശ്രീ ദത്ത പരാമര്‍ശിച്ചു. അനേകം മാര്‍ഗനിര്‍ദേശങ്ങളും പേജുകളും വിവരങ്ങളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ശേഷം എന്ത് മാറ്റമാണുണ്ടായത്. കമ്മിറ്റിയുടെ പേരുകള്‍ മാത്രം മാറികൊണ്ടിരിക്കുന്നു. തനുശ്രീ ദത്ത പറഞ്ഞു.
 
 ഹോളിവുഡില്‍ തുടക്കമിട്ട മീ ടു മൂവ്‌മെന്റിന്റെ ഇന്ത്യന്‍ പ്രസ്ഥാനത്തിലെ മുന്‍നിരക്കാരിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോണ്‍ ഒകെ പ്ലീസ് എന്ന സ്‌നിമയുടെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ ലൈംഗിക താത്പര്യത്തോടെ പെരുമാറിയതായി നടി അന്ന് വെളിപ്പെടുത്തിയിരുന്നു. മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി നിരവധി നടിമാര്‍ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍