Swetha Menon: പവർ ഗ്രൂപ്പുണ്ട്, മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്: ശ്വേത മേനോൻ

നിഹാരിക കെ.എസ്

ശനി, 23 ഓഗസ്റ്റ് 2025 (09:30 IST)
ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ അടുത്തിടെയാണ് താരസംഘടന അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ശ്വേത മേനോൻ ആണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റ്. തലസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ശ്വേത മേനോന്‍. തന്റെ ശബ്ദമല്ല പ്രവര്‍ത്തിയാണ് സംസാരിക്കുകയെന്നും താരം പറയുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം.
 
'പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എന്റേത്. അക്കാര്യം മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിയിലും അറിയാം. എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്തം. ഇന്‍ഡസ്ട്രിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകും. എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ ഗ്രൂപ്പ് ഉണ്ടാകും. മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്. എന്റെ കയ്യൊപ്പോടു കൂടി ഞാനത് മുന്നോട്ട് കൊണ്ടു പോകും', എന്നാണ് ശ്വേത പറയുന്നത്.
 
ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഒട്ടേറെ സമ്മര്‍ദ്ധം ഉണ്ടായിരുന്നു. അകത്തു നിന്നും പുറത്തു നിന്നും. പക്ഷെ 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചുവെന്നും താരം പറയുന്നു. അതേസമയം തനിക്കെതിരായ കേസ് ശരിക്കും ഉലച്ചുവെന്നാണ് ശ്വേത പറയുന്നത്.
 
സിനിമ നഷ്ടപ്പെടുന്നത് സാധാരണയാണ്. എനിക്കും നഷ്ടമായട്ടുണ്ട്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ ചേഞ്ചിങ് റൂം ഉണ്ടായിരുന്നില്ല. ശുചി മുറികള്‍ ഉണ്ടായിരുന്നില്ലെന്നും ശ്വേത പറഞ്ഞു. വൃത്തിയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. പാക്കപ്പ് ആകുമ്പോള്‍ പുരുഷന്മാര്‍ ആകും ആദ്യം പോവുക. സ്ത്രീകള്‍ പിന്നേയും വൈകും. എന്നാല്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. കാര്യങ്ങള്‍ മാറി. മലയാളി സമൂഹവും മാറിയിട്ടുണ്ടെന്നും ശ്വേത ചൂണ്ടിക്കാണിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍