കരിയർ തുടങ്ങിയപ്പോൾ ലഹരി ഉപയോഗിക്കുന്നവർ കുറവ്, ഇന്ന് അവസ്ഥ മാറി, കെമിക്കൽ ഉപയോഗിക്കുന്നവരാണ് എല്ലാവരും, പിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് ചെമ്പൻ ചോദിച്ചു: സാന്ദ്രാ തോമസ്

അഭിറാം മനോഹർ

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (16:28 IST)
Sandra thomas
മലയാള സിനിമയിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തെ പറ്റി വലിയ ഊഹാപോഹങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ വെറുതെ പറയുന്ന കാര്യങ്ങളല്ലെന്നും സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും യുവതാരങ്ങളില്‍ പലരും ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്.
 
കരിയറിൽ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് ലഹരി ഉപയോഗത്തിന്റെ വ്യാപ്തിയെ പറ്റി താന്‍ അറിയുന്നതെന്ന് ക്യൂ സ്റ്റുഡിയോവിന് താരം നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് ഇത്ര വ്യാപകമായ ലഹരി ഉപയോഗം ഉണ്ടായിരുന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമാണ് ലഹരി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എല്ലാ സെറ്റിലും ഇത് തന്നെയാണ് അവസ്ഥ.
 
ഞാന്‍ രണ്ടാമതും സിനിമ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ചെമ്പന്‍ എന്നെ വിളിച്ച് നീ ഒന്നുകൂടെ ആലോചിച്ച് വന്നാല്‍ മതിയെന്ന് പറഞ്ഞു. നീ ഉള്ളപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍. എല്ലാം മാറി. എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്നവരാണ്. നിനക്ക് പിടിച്ച് നില്‍ക്കാനാവുമോ എന്ന് ആലോചിച്ച് വന്നാല്‍ മതിയെന്ന് പറഞ്ഞു. പുരുഷന്മാരും സ്ത്രീകളും അടക്കം എല്ലാവരും ഇത് ഉപയോഗിക്കുന്നവരാണ്. എങ്ങനെ അവരെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് കൂടെ ആലോചിക്കണമെന്ന് പറഞ്ഞു.
 
 അതൊന്നും കുഴപ്പമില്ല, നമ്മളിതെത്ര കണ്ടതാണെന്ന് പറഞ്ഞ് വന്നപ്പോഴാണ് അത് എളുപ്പമല്ലെന്ന് മനസിലായത്. ഞാനിത്രയും മാനസിക സമ്മര്‍ദ്ദത്തിലൂടെ അത് വരെ കടന്നുപോയിട്ടില്ല. ഈ കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഇത്രയും സമ്മര്‍ദ്ദം വന്നത്. ഇന്ന് പലരും എന്തെങ്കിലും പറഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് അവര്‍ കേള്‍ക്കുന്നത്. കേട്ടതിന്റെ ഉത്തരമല്ല പറയുന്നത്. ഇന്ന് കമ്മിറ്റ് ചെയ്തതിനെ പറ്റി നാളെ ചോദിച്ചാല്‍ അങ്ങനെ പറഞ്ഞില്ലെന്ന് പറയും. ഇതിനൊക്കെ എന്താണ് പറയുക. ചിലര്‍ പറയുന്നത് എന്റെ വാക്കല്ലെ എനിക്കല്ലെ മാറ്റാന്‍ പറ്റു എന്നൊക്കെയാണ്. ഈ വക സാഹചര്യങ്ങള്‍ നേരിടുക പുരുഷനിര്‍മാതാക്കള്‍ക്ക് പോലും എളിപ്പമല്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
 
 നേരത്തെ ടിനി ടോം, ബാബുരാജ് തുടങ്ങിയ താരങ്ങളും സിനിമയിലെ ലഹരിമരുന്ന് ഉപയോഗത്തെ പറ്റി തുറന്ന് സംസാരിച്ചിട്ടുണ്ട്. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ലഹരി ഉപയോഗിക്കുന്നത് കൊണ്ടാണ് അദ്ദേഹം നന്നായി അഭിനയിക്കുന്നതെന്ന് പലരും പറയാറുണ്ടെന്നും ടിനി ടോം പറഞ്ഞിരുന്നു. ഈ പരാമര്‍ശം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലഹരിമരുന്ന് ഉപയോഗത്തെ പറ്റി വിശദമായി പറയുന്നുണ്ടെങ്കിലും കൂടുതലും ചര്‍ച്ചയായത് റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമങ്ങളായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍