മരണത്തെ നെടുമുടി മുന്നില്‍ കണ്ടിരുന്നു, സുഹൃത്തുക്കളോട് പോലും രോഗവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ മടിച്ചു; ജോണ്‍ പോള്‍ പറയുന്നു

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (13:04 IST)
ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നെടുമുടി വേണു. ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യം മോശമായി തുടങ്ങിയപ്പോള്‍ നെടുമുടി വേണു മരണത്തില്‍ മുന്നില്‍ കണ്ടിരുന്നെന്നും അതിനായി ഒരുങ്ങിയിരുന്നെന്നും അദ്ദേഹത്തിന്റെ സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ പറയുന്നു. തന്റെ രോഗവിവരങ്ങളെ കുറിച്ച് സുഹൃത്തുക്കളോട് പോലും ചര്‍ച്ച ചെയ്യാന്‍ വേണുവിന് താല്‍പര്യമില്ലായിരുന്നു. വല്ലപ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണ് താന്‍ വേണുവിനോട് ചോദിക്കാറുണ്ടായിരുന്നതെന്നും ജോണ്‍ പോള്‍ പറഞ്ഞു. അവസാന സമയം ആയപ്പോള്‍ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നെന്നും എപ്പോള്‍ വേണമെങ്കിലും മരണവാര്‍ത്ത തങ്ങളെ തേടിയെത്തുമെന്ന് പേടിയോടെ പ്രതീക്ഷിച്ചിരുന്നതായും ജോണ്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. 

ലിവര്‍ കാന്‍സറാണ് നെടുമുടിയുടെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെ കുറിച്ച് നിര്‍മാതാവ് എം.രഞ്ജിത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
'പത്ത് ദിവസം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്....പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്,' രഞ്ജിത്ത് പറഞ്ഞു. 
 
'ശരീരം ഡൗണ്‍ ആയി. സ്‌ട്രെയിന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ച് വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മങ്ങളില്‍ വ്യാപൃതനായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു,' രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍