മലയാളത്തിലെ സർപ്രൈസ് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിലും തമിഴിലും തരംഗം സൃഷ്ടിച്ച ചിത്രം ബോക്സ്ഓഫീസിൽ 200 കോടിയിലധികം നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാളും നടനുമായ സൗബിൻ ഷാഹിർ ഇന്ന് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായേക്കും.
14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാക്കൾക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. സൗബിനെ കൂടാതെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കും പോലീസ് നോട്ടീസ് നൽകിയിരുന്നു.
സിനിമക്ക് വേണ്ടി 7 കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.