Madhav Suresh: 'എന്റെ മനസില്‍ അച്ഛന്‍ രാജാവാണ്, ആരെയും ദ്രോഹിക്കാത്ത ആൾ': മാധവ് സുരേഷ്

നിഹാരിക കെ.എസ്

തിങ്കള്‍, 21 ജൂലൈ 2025 (14:51 IST)
ഈയ്യടുത്താണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് സിനിമയില്‍ അരങ്ങേറിയത്. 'കുമ്മാട്ടിക്കളി'യായിരുന്നു ആദ്യ സിനിമ. പിന്നാലെ അച്ഛനൊപ്പം 'ജെഎസ്‌കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള'യിലും അഭിനയിച്ചു. രണ്ട് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കടുത്ത സൈബർ ആക്രമണം താനെന്ന മാധവ് നേരിടുന്നുണ്ട്.

ഇപ്പോഴിതാ തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുകയാണ് മാധവ് സുരേഷ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ മനസ് തുറന്നത്.
 
എന്റെ മനസില്‍ അച്ഛന്‍ എന്നും എന്റെ രാജാവാണ്. ആലോചിക്കാതെ അച്ഛന്‍ ഒന്നും ചെയ്യാറില്ല. എല്ലാവര്‍ക്കും ഉണ്ടാകുന്ന തെറ്റുകള്‍ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാള്‍ക്ക് നല്ലത് കിട്ടുന്നെങ്കില്‍ അത് പോയി ചെയ്യുന്ന ആളാണ് അച്ഛനെന്നും മാധവ് സുരേഷ് പറയുന്നു. ആരേയും ദ്രോഹിക്കാത്ത, കഴിവതും എല്ലാവര്‍ക്കും നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മകന്‍ പറയുന്നു.
 
അച്ഛന്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്താണ് മറ്റുള്ളവര്‍ക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നത്. എത്ര പേര്‍ അങ്ങനെ ചെയ്യുമെന്ന് അറിയില്ല. തനിക്കും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെയാണ് ഇഷ്ടമെന്നും തനിക്ക് രാഷ്ട്രീയത്തോട് അത്ര താല്‍പര്യമില്ലെന്നും മാധവ് സുരേഷ് പറയുന്നു. അതേസമയം രാഷ്ട്രീയം താന്‍ തിരഞ്ഞെടുത്ത കരിയറാണെന്നും പ്രതികരിക്കരുതെന്നും, മിണ്ടാതിരുന്നോളണമെന്നുമാണ് തങ്ങളോട് അച്ഛന്‍ പറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ എല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ തങ്ങള്‍ക്ക് പറ്റില്ലെന്നും മാധവ് പറയുന്നു.
 
അച്ഛനെ പറ്റി പറയുന്നത് മനസിലാക്കാം. പക്ഷെ വീട്ടിലിരിക്കുന്ന അമ്മയെ പറയാന്‍ ഇവന്മാര്‍ക്കൊക്കെ ആരാണ് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നുണ്ട്. അമ്മയെക്കുറിച്ച് പറയുന്നത് ചിരിച്ചു കൊണ്ട് വിട്ടെന്ന് വരില്ലെന്നും താരം പറയുന്നു. വിമര്‍ശിക്കുന്നവരെ പ്രസവിച്ചതും ഒരമ്മയാണെന്നും മറ്റുള്ള സ്ത്രീകളേയും അമ്മമാരേയും കുറിച്ച് പറയുമ്പോള്‍ അതോര്‍മ്മ വേണമെന്നും മാധവ് പറയുന്നു. താന്‍ പ്രതികരിച്ചു കൊണ്ടേയിരിക്കുമെന്നും മാധവ് പറയുന്നുണ്ട്.
 
തനിക്കെതിരായ ട്രോളുകളോടും മാധവ് പ്രതികരിക്കുന്നുണ്ട്. ആദ്യ സിനിമയായ കുമ്മാട്ടിക്കളിയിലെ പ്രകടനത്തെ കളിയാക്കുന്നവരോടാണ് മാധവിന്റെ പ്രതികരണം. ''സത്യം പറഞ്ഞാല്‍ അതില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ല. അത് നല്ലൊരു കാന്‍വാസുമായിരുന്നില്ല. പക്ഷെ ട്രോളുകള്‍ ലഭിക്കുന്നത് എനിക്ക് മാത്രമാണ്. 'നിര്‍ത്തിയിട്ട് പോടാ, നിനക്ക് ഈ പണി പറ്റില്ല' എന്നൊക്കെയാണ് പറയുന്നത്. കുഴപ്പമില്ല. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് അറിയാന്‍ ഇനിയും ശ്രമിക്കണം. പറ്റില്ലെന്ന് തെളിഞ്ഞാല്‍ ഞാന്‍ പോയ്‌ക്കോളാം. അല്ലെങ്കില്‍ ഇവിടെ തന്നെ കാണും'' എന്നാണ് മാധവ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍