'അന്ന് ദുൽഖറിനെ കൂവിയോടിച്ചു, അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാനെത്തിയത് ആയിരങ്ങൾ': മാധവ് സുരേഷ്

നിഹാരിക കെ.എസ്

വ്യാഴം, 26 ജൂണ്‍ 2025 (12:31 IST)
കഴിവുള്ളവരെ അംഗീകരിക്കാൻ മലയാളികൾക്ക് മടിയാണെന്ന് നടൻ മാധവ് സുരേഷ്. കഴിവുള്ളവരെ മലയാളികൾ ആദ്യം കൂവി ഓടിക്കുമെന്നും നടൻ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാധവ് ചൂണ്ടിക്കാട്ടുന്നത് അനുപമ പരമേശ്വരനെയും ദുൽഖർ സൽമാനെയും ആണ്.  സൈബർ ആക്രമണം കാരണം തെലുങ്കിലേക്ക് പോയ അനുപമ പിന്നീട് അവിടെ തിരക്കുള്ള നടിയായി മാറിയെന്നും മാധവ് പറഞ്ഞു. 
 
അനുപമയെ പോലെത്തന്നെ മറ്റൊരു ഉദാഹരണമാണ് ദുൽഖർ സൽമാനെന്നും മാധവ് കൂട്ടിച്ചേർത്തു. വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ദുൽഖർ സൽമാന്റെ പേര് പറയാനായുള്ള റൈറ്റ്സ് തനിക്ക് ഉണ്ടെന്നും മാധവ് പറഞ്ഞു. കാനുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നും പോകുമ്പോഴാകും ആ മൂല്യം തിരിച്ചറിയുകയെന്നും മാധവ് പറഞ്ഞു.
 
'ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇൻഡസ്ട്രിയിലെ സെൻസേഷണൽ ഹിറ്റായിരുന്നു. എന്നാൽ പിന്നീട് അവർക്ക് നേരെ നടന്നത് എന്താണ്. വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.
 
അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കിൽ അവർക്ക് കൈനിറയെ അവസരങ്ങൾ കിട്ടി. അവിടത്തെ സൂപ്പർസ്റ്റാർ ലെവലിലേക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവർ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്. ഇതിലെ മറ്റൊരു ഉദാഹരണമായി പറയാൻ കഴിയുന്ന നടനാണ് ദുൽഖർ സൽമാൻ.
 
എനിക്ക് ആ പേര് പറയാൻ റൈറ്റ്സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെൻഷൻ ചെയ്തത്. സെക്കൻഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുൽഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക,' മാധവ് സുരേഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍