പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി വർഷങ്ങൾക്ക് ശേഷം വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഡി വൈ എഫ് ഐ രംഗത്ത്.
സിനിമയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഡി വൈ എഫ് ഐ പറഞ്ഞു. വിഷയത്തിൽ സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന, കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് സിനിമയുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞിരിക്കുന്നത്. ജൂൺ 27-ന് ആഗോള റിലീസായി എത്താനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്ന കാര്യം പറഞ്ഞാണ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.