കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡിയോഗം. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു യോഗം കൂടിയത്.
അറുന്നൂറോളം അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ മുന്നൂറോളം അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. യുവതാരങ്ങളിൽ കുഞ്ചാക്കോ ബോബൻ മാത്രമാണ് പങ്കെടുത്തത്. പൃഥ്വിരാജ്, ടോവിനോ, നിവിൻ തുടങ്ങിയ യുവതാരങ്ങളൊന്നും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല.
യോഗത്തിൽ നടന്നതെന്ന തരത്തിൽ ചില കാര്യങ്ങൾ കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. യോഗത്തിനിടെ പ്രസംഗിക്കാനെത്തിയ നടൻ ബൈജുവിനോട് മോഹൻലാൽ കയർത്തുവെന്നായിരുന്നു റിപ്പോർട്ട്. തഗ് അടിച്ചത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ലെന്നും തുടർന്ന് താരം ബൈജുവിനെ ശാസിക്കുകയായിരുന്നുവെന്നും പ്രചരിച്ചു. അതിന് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ബൈജു. മനോരമ ഓൺലൈനോടായിരുന്നു നടന്റെ പ്രതികരണം.
'വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ... എന്തിനാണ് അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണം' എന്നൊക്കെ പറയുന്നത് എന്നാണ് പ്രസംഗത്തിനിടെ മോഹൻലാലിനോട് ബൈജു ചോദിച്ചത്. അത് ഇഷ്ടപ്പെടാതിരുന്ന മോഹൻലാൽ പൊട്ടിത്തെറിച്ചുവെന്നാണ് പ്രചരിച്ചത്.
'പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം. ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും' എന്ന് ബൈജുവിനോട് മറുപടി പറഞ്ഞുവെന്നുമാണ് പ്രചരിച്ചത്.
അതോടെ ബൈജു സന്തോഷിനെ പരിഹസിച്ചും വിമർശിച്ചും ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പ്രചരിക്കുന്നത് സത്യമല്ലെന്നും
സത്യം അറിയാതെ പലരും വ്യാജം പ്രചരിപ്പിക്കുന്നുവെന്നും സത്യാവസ്ഥ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതല്ലെന്നും നടൻ പറഞ്ഞു. സംഭാഷണം വളച്ചൊടിച്ചുവെന്നും ബൈജു പറഞ്ഞു.
ഇപ്പോഴുള്ള കമ്മറ്റി തുടർന്നാൽ പോരെയെന്ന് താൻ പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന മോഹൻലാൽ അനിഷ്ടം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടൻ പറയുന്നു. സോഷ്യൽമീഡിയയിൽ ചില കാര്യങ്ങൾ പ്രചരിക്കുന്നതായി കണ്ടു. എന്തിനാണ് സത്യം അറിയാതെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല.
വാസ്തവമല്ല നിങ്ങൾ അറിഞ്ഞത്. മൂന്ന് വർഷങ്ങൾക്കുശേഷമാണ് ഞാൻ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. മാത്രമല്ല വൈകിയാണ് മീറ്റിങ്ങിൽ പങ്കെടുത്തതും. അപ്പോഴേക്കും ശ്രീ മോഹൻലാലിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചും കഴിഞ്ഞിരുന്നു. പക്ഷെ വൈകിയാണ് മീറ്റിങ്ങിന് എത്തിയതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും അറിയാതെയാണ് പ്രസംഗിച്ചത്.
മോഹൻലാൽ തന്നെ നേതൃസ്ഥാനത്ത് തുടരണമെന്ന താൽപര്യമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കമ്മറ്റി രണ്ട് വർഷം കൂടി പോകട്ടെ. ഈ കമ്മറ്റിയെ അനുകൂലിക്കുന്നവർ കൈ പൊക്കൂ. ഇപ്പോൾ ഇരിക്കുന്നതുപോലെ തുടർന്നാൽ പോരെയെന്ന് ഞാൻ കമ്മിറ്റിയെ അനുകൂലിച്ച് പറഞ്ഞു. നേതൃസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനുശേഷവും ഞാൻ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അതിനാൽ അനിഷ്ടം പ്രകടിപ്പിച്ചുവെന്നും നടൻ പറഞ്ഞു.