Mohanlal: മോഹൻലാലിന് എല്ലാം മനസിലായി, അമ്പിനും വില്ലിനും അടുക്കുന്നില്ല: മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ലെന്ന് ആലപ്പി ഷറഫ്

നിഹാരിക കെ.എസ്

ബുധന്‍, 25 ജൂണ്‍ 2025 (10:41 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വീകരിച്ച നിലപാടുകൾ മുതലാണ് താരസംഘടനയായ അമ്മ വിവാദത്തിൽ ഏർപ്പെടുന്നത്. അനീതിക്കൊപ്പം കൂട്ടുനിൽക്കുന്ന പ്രവൃത്തികളായിരുന്നു സംഘടന സ്വീകരിച്ചത്. ഇരയാക്കപ്പെട്ടയാൾക്ക് നീതി കിട്ടാത്ത വിധം തീരുമാനങ്ങൾ സ്വീകരിച്ചതോടെ, ആക്രമിക്കപ്പെട്ട നടി സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തുപോയി. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായി. 
 
അധികം വൈകാതെ ഹേമ കമ്മിറ്റി റിപ്പോർട്ടും പുറത്തുവന്നു. പിന്നാലെ ഉണ്ടായ വിവാദങ്ങളെ തുടർന്ന് സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തിൽ വന്നേക്കും. ഇപ്പോഴിതാ അടുത്തിടെ നടന്ന അമ്മയുടെ ജനറൽബോഡി യോ​ഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച കാര്യങ്ങളാണ് ശ്ര​ദ്ധനേടുന്നത്.
 
സംഘടനയുടെ അധികാര സ്ഥാനത്ത് ഇരിക്കുന്നതിന്റെ പേരിൽ ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാലെന്ന് അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു. സ്ത്രീ പീഡന കേസുകളുടെ ഇടി മിന്നലേറ്റ് മേൽക്കൂര തകർന്ന താരസംഘടനയായ അമ്മയ്ക്ക് പുനർജീവൻ കൊടുക്കാൻ വിളിച്ച് കൂട്ടിയതായിരുന്നു അമ്മയുടെ ജനറൽബോഡി.
 
മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും കൊടിയ പീഡകന്മാരെ മാറ്റി നിർത്തി അവർക്ക് പകരം പുതിയ ആളുകളെ വെച്ച് സംഘടന തുടരുമെന്നായിരുന്നു വെളിയിൽ വന്ന വാർത്തകളും എല്ലാവരും ധരിച്ചിരുന്നതും. എന്നാൽ ഈ ധാരണകളെ തകിടം മറിച്ച് ഉറച്ച തീരുമാനവുമായി മോഹൻലാൽ രം​ഗത്ത് എത്തി. ഛർദ്ദിച്ചത് ഭക്ഷിക്കാൻ തയ്യാറല്ല. ജനാധിപത്യ മാർ​ഗത്തിലൂടെ തെരഞ്ഞെടുപ്പ് നടക്കട്ടെ. അതുവരെ അഡ്ഹോക്ക് കമ്മിറ്റി ഭരിക്കട്ടെയെന്നതായിരുന്നു ലാലിന്റെ നിലപാട്. 
 
ഉറച്ചതും ധീരവുമായ ലാലിന്റെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു. ഒരു അം​ഗം സാമ്പത്തികമായി തകർന്ന് സംഘടനയിൽ നിന്നും സഹായം സ്വീകരിച്ചാൽ പിന്നീട് ഒരിക്കലും അവർക്ക് സംഘടന ചുമതലയിലേക്ക് വരാനോ മത്സരിക്കാനോ അവകാശമില്ല. മനുഷ്യത്വ രഹതിമായി ഇരട്ട നീതി നടപ്പാക്കുന്ന ലോകത്തിലെ ഒരേയൊരു സംഘടന അമ്മയാണ്. സംഘടനയ്ക്ക് ഉള്ളിൽ നിന്ന് ഇതിന് എതിരെ ശബ്ദം ഉയർത്താൻ പലർക്കും ഭയമാണ്. 
 
എന്നാൽ ചിലർ പ്രതികരിച്ച് തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാര മോഹികളായ പാനലിസ്റ്റിലുള്ള ചില വില്ലന്മാർ പെൻഷൻ വാങ്ങുന്നവരോട് സ്ഥിരം പറയുന്ന ഡയലോ​ഗുണ്ട്. ഞങ്ങളുടെ പാനൽ വന്നില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിന്ന് പോകും. അതോടെ സർവ പീഡന വീരന്മാരും ജയിച്ച് നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്. 
 
മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്ത മോഹൻലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ നിലകൊള്ളുകയാണ്. അതിന്റെ ഭാ​ഗമാണ് സെപ്റ്റംബറിലെ ഇലക്ഷൻ‍. 600 അം​​ഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡിയിൽ ഇത്തവണ പങ്കെടുത്തത് 300 പേർ മാത്രം. എടുത്താൽ പൊങ്ങാത്ത ​ഗിഫ്റ്റുകളുമായാണ് ഓരോരുത്തരും പിരി‍ഞ്ഞ് പോയത്. 
 
കൂടാതെ ലക്കി ടിപ്പ് വേറെയും. ഒന്നാം സമ്മാനമായ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ലഭിച്ചത് നടൻ ഷിജുവിനാണ്. ഡബ്ബിങ് ആർട്ടിസ്റ്റായ അലിയാർക്ക് ഇലക്ട്രിക്ക് സ്കൂട്ടറും. ഊർമിള ഉണ്ണിക്ക് 51 ഇഞ്ചിന്റെ ടിവിയും. മല്ലിക സുകുമാരന് ഐഫോണും ലഭിച്ചു. ഇനി ബലിയാടാകാനും പഴി കേൾക്കാനും തയ്യാറല്ലെന്ന നിലപാടിലാണ് മോഹൻലാൽ.

പുതി തലമുറയിലെ നടീനടന്മാർക്ക് ഈ സംഘടന ആവശ്യമില്ലേയെന്നാണ് ലാൽ ചോദിക്കുന്നത്. കുഞ്ചാക്കോ ബോബൻ ഒഴികെ നിവിൻ പോളി, ഫഹദ്, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരൊന്നും ജനറൽ ബോഡിയിൽ പങ്കെടുക്കാറില്ല. സംഘടനയിൽ നേതൃത്വസ്ഥാനം വഹിക്കാൻ അർഹനെന്ന നിലയിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്ന പേര് കുഞ്ചാക്കോ ബോബന്റേതാണ്. അദ്ദേഹം അതിന് തയ്യാറാകുമോയെന്ന് കണ്ട് അറിയണം എന്നും ആലപ്പി അഷറഫ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍