'നീ ഇവിടെ ഇരിക്കണ്ട, അവിടെ പോയിരിക്ക്'; ഊണിന് മുന്നിൽ നിന്നും ആ നടി എഴുന്നേൽപ്പിച്ചു വിട്ടു - നേരിട്ട അവഹേളനത്തെപ്പറ്റി അംബിക

നിഹാരിക കെ.എസ്

വ്യാഴം, 19 ജൂണ്‍ 2025 (16:15 IST)
തെന്നിന്ത്യൻ സിനിമയിലെ ഐക്കോണിക് നായികമാരിൽ ഒരാളാണ് അംബിക. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് നമ്പർ വൺ നടിയായിരുന്നു. പക്ഷെ കരിയറിന്റെ തുടക്കത്തിൽ പല അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട് അംബികയ്ക്ക്. നേരത്തെ അമൃത ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അംബിക ആ അനുഭവം പങ്കിട്ടിരുന്നു.
 
''തുടക്കകാലത്ത് എന്നെ കൂടുതൽ വേദനിപ്പിച്ചിട്ടുള്ളത് നടിമാരാണ്. പേര് പറയാൻ ആഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിന് പോലും എന്നെ അപമാനിച്ചിട്ടുണ്ട്. ഒരിക്കൽ എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന സമയം. ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടു വരുന്ന കാര്യം പറയാൻ വന്നപ്പോൾ, നമ്മുടെ കാതിൽ വീഴുന്നത് പോലെ ചിലർ പറഞ്ഞത് കേട്ടു. 'എന്താണ് അതിന്റെ ആവശ്യം? കരിമീൻ ഇല്ലെങ്കിൽ ഇറങ്ങില്ലേ?'. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ അമ്മയ്‌ക്കൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ വേദനിക്കും'' അംബിക പറയുന്നു.
 
''എന്റെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ അമ്മ അടുത്ത് വിളിച്ചു. വേണ്ട, നീ കഴിക്കണ്ട വാ എന്ന് പറഞ്ഞു. അവർ എന്നെ വേറെ ഒന്ന് രണ്ട് സിനിമകളിലും അപമാനിച്ചിട്ടുണ്ട്. പുതുമുഖമല്ലേ അവർക്ക് അതിന്റെ ആവശ്യമില്ലെന്നാണ് അവർ പറയുന്നത്. അമ്മ എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ നിന്നും കരിമീൻ വാങ്ങി കൊണ്ടു വന്നു അന്ന്.'' എന്നും താരം ഓർക്കുന്നുണ്ട്. അതേ നടി മനപ്പൂർവ്വം ഷൂട്ടിംഗ് വൈകിപ്പിച്ച അനുഭവവും അംബിക പങ്കുവെക്കുന്നുണ്ട്.
 
''വേറൊരു നടിയും അപമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വേണ്ടി ഇലയൊക്കെ ഇട്ട ശേഷം ടേബിളിൽ ഇരിക്കാൻ തുടങ്ങുമ്പോൾ 'നോ നോ യു ഗോ ആൻഡ് സിറ്റ് ദേർ' എന്ന് പറഞ്ഞു. നീ ഇവിടെ ഇരിക്കണ്ട ഞങ്ങൾ സീനിയേഴ്‌സാണ്, നീ അവിടെ പോയിരിക്കു എന്ന് പറഞ്ഞു. അന്നൊക്കെ അമ്മയും അച്ഛനും പറഞ്ഞിരുന്നത് നിനക്കെന്ന് പറഞ്ഞ് ഒരു കാലം വരും, അന്ന് മധുരമായി പകരം ചോദിക്കൂ എന്നാണ്. അങ്ങനെ അവരോട് ഞാൻ പകരം ചോദിക്കുകയും ചെയ്തു.'' എന്നും അംബിക പറയുന്നു. പിന്നീട് തന്നെ അപമാനിച്ച നടിയോട് ചെയ്ത മധുരപ്രതികാരത്തിന്റെ കഥയും അവർ പങ്കുവെക്കുന്നുണ്ട്.
 
''ഞാൻ കത്തി നിൽക്കുന്ന സമയമാണ്. ഡ്രസ് മാറി പുറത്ത് വന്നപ്പോൾ അവർ അവിടെ നിൽക്കുന്നു. എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് മേക്കപ്പ് റൂമില്ല എന്ന് പറഞ്ഞു. അപ്പോൾ ഫളാഷ്ബാക്ക് മനസിലൂടെ പോയി. എനിക്ക് ഷോട്ട് ആയി, ചേച്ചി എന്റെ റൂമിൽ ഇരുന്നോ എന്ന് പറഞ്ഞു. അവരെ വിളിച്ച് എന്റെ റൂമിൽ കൊണ്ടു പോയി ഇരുത്തി. എന്റെ അസിസ്റ്റന്റിനോട് അവരുടെ സഹായി വരുന്നത് വരെ കൂടെ ഇരിക്കാനും പറഞ്ഞു. ചേച്ചി അകത്തിരിക്കൂ എന്ന് പറഞ്ഞപ്പോൾ അവർ എന്നെ ഒരു നോട്ടം നോക്കി. അതിൽ നിന്നു തന്നെ എന്താണ് ഉദ്ദേശിച്ചതെന്ന് രണ്ട് പേർക്കും മനസിലായി.'' എന്നാണ് താരം ഓർക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍