ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ സുരേഷ് ഗോപി ദേവന്‍ വിജയരാഘവന്‍... ന്യൂഡല്‍ഹിയുടെ ചിത്രീകരണം, ഓര്‍മ്മകളില്‍ നടന്‍ മോഹന്‍ ജോസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 21 നവം‌ബര്‍ 2022 (13:09 IST)
ബോംബെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹന്‍ ജോസ് വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.രാജവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂഡല്‍ഹി, നായര്‍ സാബ്, അയ് ഓട്ടോ, ലേലം , ക്രൈം ഫയല്‍, ബ്ലാക്ക്, നേരറിയാന്‍ സി.ബി.ഐ., രൗദ്രം, ക്രേസി ഗോപാലന്‍ തുടങ്ങി നീളുന്നു അദ്ദേഹം അഭിനയിച്ച സിനിമകള്‍. പ്രശസ്ത ഗായകന്‍ പപ്പുകുട്ടി ഭാഗവതറിന്റെ മകന്‍ കൂടിയായ അദ്ദേഹം സിനിമ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ്.
 
 മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക്
 
ന്യൂഡല്‍ഹിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദില്ലി കരോള്‍ബാഗില്‍ 'ഗൗരവ്' എന്ന ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്ക് താമസം ഏര്‍പ്പാടാക്കിയിരുന്നത്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ജഗന്നാഥവര്‍മ്മസാര്‍, ദേവന്‍, സുരേഷ് ഗോപി, വിജയരാഘവന്‍, സിദ്ദിഖ്, ഉര്‍വ്വശി എന്നിവര്‍. 'ഗൗരവിന്റെ സ്ഥാനത്ത് ഇപ്പോള്‍ വലിയൊരു ഷോപ്പിംഗ് കോംപ്ലക്‌സ് ആണെന്നറിഞ്ഞു. അക്കാലത്ത് പരിചപ്പെട്ട ചിലരില്‍ പണിക്കേര്‍സ് ട്രാവല്‍ ഉടമ പണിക്കരുചേട്ടന്റെ പേര്‍ ആദ്യം ഓര്‍മ്മയിലെത്തും. യാത്ര ചെയ്യാനുള്ള വണ്ടികളെല്ലാം അദ്ദേഹത്തിന്റെ വകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകനാണ് ആ ട്രാവല്‍സ് ഏറ്റെടുത്തു നടത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞുപോയ സി.കെ.ജീവനാണ് മറ്റൊരാള്‍. ഏറ്റെടുക്കുന്ന ഏതുകാര്യവും ചെയ്തു തീര്‍ക്കാന്‍ അദ്ദേഹത്തിന് അപാര കഴിവായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഊര്‍ജ്ജമായിരുന്നു സി.കെ.ജീവന്‍. ഇന്ത്യയുടെ മുന്‍പ്രധാമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ ജോര്‍ജ്ജിന്റെ ഇളയ സഹോദരനും പ്രിയ ദര്‍ശിനി ട്രാവല്‍സിന്റെ ഉടമയുമായ സാബുവാണ് മറ്റൊരാള്‍. ഒഴിവുള്ളപ്പോള്‍ സാബു വന്ന് എന്നെയും വിജയരാഘവനേയും ക്ഷണിച്ചുകൊണ്ട് പാംഗ്രോവ് റസ്റ്റോറന്റിലേക്ക് കൊണ്ടുപോകും. അവിടെ കിട്ടുന്ന വെള്ളേപ്പത്തിന്റെ സ്വാദ് രുചിച്ചു തന്നെ അറിയണം.
കൂടെക്കൂടെ അങ്ങനെ പലരുടെയും മുഖം ഓര്‍മ്മക്കൂട്ടായുണ്ടാകും.
കാലം നമ്മെ കൂടെ നടത്തുമ്പോള്‍ കണ്ടുപഴകിയ ചിലര്‍ നമ്മോടൊപ്പം വരും, ചിലര്‍ ഓര്‍മ്മയില്‍ മാത്രമായി ഒതുങ്ങും....!
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍