കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

നിഹാരിക കെ എസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (14:27 IST)
തിരുവനന്തപുരം: കാർ അപകടത്തിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ ബൈജു. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയെന്നായിരുന്നു നടനെതിരെ ഉയർന്ന ആരോപണം. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നും കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നുമാണ് ബൈജു പറയുന്നത്. 
 
ഞായറാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ച് ബൈജുവിൻറെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിൻറെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. 
 
'ഞായറാഴ്‍ചത്തെ എന്റെ അപകടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ ഉണ്ടായി. യഥാർഥത്തിൽ സംഭവിച്ചത് എന്ത് എന്നറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്‍ച കവടിയാർ ഭാഗത്ത് നിന്ന് താൻ വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്നു. 65 കിലോമീറ്റർ വേഗത ഉണ്ടാകാം. വിചാരിച്ചത് വെള്ളയമ്പലം ഭാഗത്ത് നിന്ന് തനിക്ക് മ്യൂസിയം റോഡിലേക്ക് പോകാൻ ആയിരുന്നു. പക്ഷേ വെള്ളയമ്പലത്തിൽ എത്തിയപ്പോൾ തന്നെ തന്റെ കാറിന്റെ ടയർ പഞ്ചറാകുകയും ചെയ്‍തു. വണ്ടിയുടെ കൺട്രോൾ തനിക്ക് നഷ്‍ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‍കൂട്ടറുകാരനെ തട്ടാൻ കാരണം. 
 
ആ ചെറുപ്പക്കാരനെ താൻ പെട്ടെന്ന് തന്നെ എഴുന്നേൽപ്പിച്ചിരുത്തി. ആശുപത്രിയിൽ പോകണമോയെന്ന് ചോദിക്കുകയും ചെയ്‍തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു അയാൾ. ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. അയാൾക്ക് പരാതിയില്ലെന്ന് പറയുകയും ചെയ്‍തിരുന്നു. പൊലീസിൽ അയാൾ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാർ ആരും സഹായിച്ചിട്ടുമില്ല. അവർ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതിൽ കേസ് എടുത്തിട്ടുണ്ട്. ഞാൻ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ. അങ്ങനെ ഒക്കെ വരും എന്തായാലും. പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്. ഒരു പെൺകുട്ടി തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാർത്തകൾ ഉണ്ടായി. എന്നാൽ വല്യമ്മയുടെ മകളുടെ മകളാണ് തനിക്കൊപ്പം ഉണ്ടായിരുന്നത്. യുകെയിൽ നിന്ന് വന്ന ഫ്രണ്ടുമുണ്ടായിരുന്നു', ബൈജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article