'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

നിഹാരിക കെ.എസ്

വ്യാഴം, 29 മെയ് 2025 (16:15 IST)
അഭിരാമി മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. ഞങ്ങൾ സന്തുഷ്ടരാണ് എന്നൊരൊറ്റ സിനിമ മതി അഭിരാമിയെ എന്നും ഓർത്തിരിക്കാൻ. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. നടൻ കമൽ ഹാസനൊപ്പം നിരവധി സിനിമകളിൽ നടിയായും ഡബ്ബിങ് ആർട്ടിസ്റ്റായും അഭിരാമി പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് കമൽ ഹാസനൊപ്പം അഭിരാമി ആദ്യമെത്തിയത്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലും അഭിരാമിയാണ് നായിക.
 
ത​ഗ് ലൈഫ് ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ അഭിരാമിയ്ക്കും കമൽ ഹാസനും നേരെ വൻ തോതിൽ വിമർശനങ്ങളുമുയർന്നിരുന്നു. കമൽ ഹാസനൊപ്പമുള്ള ചുംബന രംഗങ്ങളാണ് വിവാദത്തിന് കാരണം. കമലിനേക്കാൾ 30 വയസ് ഇളയതാണ് അഭിരാമിയും തൃഷയും. ഇപ്പോഴിതാ വിവാദമായി മാറിയ ആ ചുംബന രം​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
 
ത​ഗ് ലൈഫ് പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചിത്രത്തിന്റെ പേരിൽ ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും അഭിരാമി പറഞ്ഞു. ഇന്നത്തെ കാലത്ത് എന്ത് ചെയ്താലും അത് വിവാദമായി മാറുകയാണെന്നും അഭിരാമി പറഞ്ഞു.
 
'നോക്കൂ, ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും, അതിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. മണി സാറിന്റെ ലോജിക്കിനെയും അതുപോലെ എന്നെ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തതിനെയും ജഡ്ജ് ചെയ്യാൻ എനിക്ക് കഴിയില്ല. അദ്ദേഹത്തിന്റെ ലോജിക് എന്തു തന്നെയായാലും, ഞാൻ അതിനോട് യോജിക്കുന്നു. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചുംബന രം​ഗമാണത്. ട്രെയ്‌ലറിൽ അത് മാത്രമേ കാണിച്ചിട്ടുള്ളൂ, അതുകൊണ്ടാണ് ആളുകൾ തെറ്റിദ്ധരിക്കുന്നത്. 
 
സിനിമ കാണുമ്പോൾ ആ രം​ഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളുമൊക്കെ വരുമ്പോൾ നിങ്ങൾക്ക് അതൊട്ടും മോശമായ ഒന്നായി തോന്നില്ല. ആ രം​ഗത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒന്നാണത്. ഇത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ല. അത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് മാർക്കറ്റിങിന് ​ഗുണകരമായത് എന്തും ആളുകൾ ചെയ്യും. ആ വശം എനിക്ക് മനസിലായതാണ്. പക്ഷേ ഒരു നി​ഗമനത്തിൽ എത്തുന്നതിന് മുൻപ് സിനിമ കാണണമെന്നാണ് എനിക്ക് ആളുകളോടെ പറയാനുള്ളത്', അഭിരാമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍