കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

ബുധന്‍, 14 നവം‌ബര്‍ 2018 (20:23 IST)
തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ മാര്‍ക്കറ്റുണ്ട്. തമിഴിലെ വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തില്‍ മികച്ച ഓപ്പണിംഗ് കിട്ടാറുണ്ട്. വിജയ് നായകനായ ‘സര്‍ക്കാര്‍’ തന്നെ ഏറ്റവും വലിയ ഉദാഹരണം.
 
ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘2.0’ ആണ് കേരളത്തില്‍ വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തമിഴ് സിനിമ. ഈ മാസം അവസാനമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സര്‍ക്കാരും ബാഹുബലിയും നേടിയ വമ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ തുകയ്ക്കാണ് ‘2.0’യുടെ കേരള വിതരണാവകാശം വിറ്റുപോയിരിക്കുന്നത്.
 
ടോമിച്ചന്‍ മുളകുപ്പാടത്തിന്‍റെ മുളകുപ്പാടം ഫിലിംസ് 14 കോടി രൂപ നല്‍കിയാണ് 2.0യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഒരു റെക്കോര്‍ഡാണ്. ഒരു മലയാള ചിത്രത്തിനുവേണ്ടിയല്ലാതെ കേരളത്തില്‍ ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമായിട്ടാണ്.
 
നേരത്തേ, അജിത് നായകനായ വിവേകം കേരളത്തില്‍ വിതരണം ചെയ്തത് മുളകുപ്പാടം ഫിലിംസായിരുന്നു. ആ സിനിമ കേരളത്തില്‍ പൊളിഞ്ഞു പാളീസായി. അങ്ങനെയൊരു അനുഭവമുണ്ടെങ്കിലും ഷങ്കറിലും രജനികാന്തിലും അക്ഷയ് കുമാറിലുമുള്ള വിശ്വാസമാണ് ഇത്രയും വലിയ തുക മുടക്കാന്‍ ടോമിച്ചനെ പ്രേരിപ്പിച്ചത്.
 
പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് 25 കോടിയിലധികമാണ് ടോമിച്ചന്‍ മുളകുപ്പാടം ചെലവാക്കിയത്. ഇപ്പോള്‍ രജനികാന്ത് ചിത്രത്തിന് 14 കോടി മുടക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ രജനികാന്തിന്‍റെയും ഷങ്കറിന്‍റെയും ആരാധകര്‍ തന്നെ കൈവിടില്ലെന്ന് ടോമിച്ചന്‍ കരുതുന്നു.
 
നവംബര്‍ 29നാണ് 2.0 റിലീസാകുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിച്ച സിനിമയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍