മലയാളിയുടെ പൊന്നമ്മ

PROPRO
അമ്മയെന്ന് കേട്ടാല്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന മുഖമാണ് കവിയൂര്‍ പൊന്നമ്മയുടേത്. വെള്ളിത്തിരയില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ച അമ്മ വേഷങ്ങളെ മലയാളി നെഞ്ചിലേറ്റുന്നു. സിനിമയിലെ അമ്മയില്‍ നിന്ന് മലയാളിയുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ മാറിയത് അവരുടെ അഭിനയ മികവിനുള്ള അംഗീകാരമാണ്.

തിങ്കളാഴ്ച നല്ല ദിവസം, കിരീടം, തനിയാവര്‍ത്തനം, കുടുംബപുരാണം എന്നിവയിലെല്ലാം കവിയൂര്‍ പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ പ്രേക്ഷകരില്‍ നൊമ്പരമായി. നസീര്‍ മുതല്‍ പൃഥ്വിരാജിനൊപ്പം വരെ നീളുന്ന അവിസ്മരണീയ അഭിനയ ജീവിതമാണ് കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ വേഷത്തില്‍ നിന്ന് അമ്മൂമ്മ കഥാപാത്രങ്ങളിലേയ്ക്ക് കവിയൂര്‍ പൊന്നമ്മ ചുവട് മാറി.

നാടകത്തിലൂടെ സിനിമയില്‍ സജീവമായ പൊന്നമ്മയുടെ ആദ്യ ചലച്ചിത്രം ശ്രീരാമപട്ടാഭിഷേകമാണ്. നായികയായും സഹനടിയുമായെല്ലാം അഭിനയിച്ച പൊന്നമ്മ കൂടുതല്‍ കരുത്ത പ്രകടിപ്പിച്ചത് അമ്മ വേഷങ്ങളിലാണ്. ഇതോടെ അവര്‍ സിനിമയിലെ അമ്മയായി.

തിങ്കളാഴ്ച നല്ല ദിവസത്തിലെ അഭിനയം അവര്‍ക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. പത്മരാജന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ അഭിനയത്തിന് ഉര്‍വ്വശി പുരസ്കാരം പൊന്നമ്മയ്ക്ക് നഷ്ടമായത് തലനാരിഴ വ്യത്യാസത്തിലാണ്.

അഞ്ഞൂറിലധികം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു കഴിഞ്ഞു. ഓടയില്‍ നിന്ന്, ഭര്‍ത്താവ്, റോസി, പ്രവാഹം, അസുരവിത്ത്, ആല്‍മരം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, കാക്കകുയില്‍, അമ്മക്കിളിക്കൂട് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ പൊന്നമ്മയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്‍റെ അമ്മയായി അവര്‍ കൂടുതല്‍ ശോഭിച്ചു.


PROPRD
1944 ജനുവരി ആറിനായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജനനം. ടി.പി. ദാമോദരനാണ് അച്ഛന്‍. ഗൗരിയമ്മയാണ് മാതാവ്. സഹോദരി കവിയൂര്‍ രേണുകയും സിനിമാ-സീരിയല്‍-നാടക വേദിയില്‍ സജീവമായിരുന്നു. 2005ല്‍ അവര്‍ മരിച്ചു. നിര്‍മ്മാതാവായിരുന്ന എം.കെ. മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ബിന്ദു മകളും. ഭര്‍ത്താവ് പൊന്നമ്മയില്‍ നിന്നു പിരിഞ്ഞു ജീവിക്കുകയാണ്‍` ഇപ്പോള്‍

പാട്ടുകാരിയായി നാടകരംഗത്ത് എത്തിയ പൊന്നമ്മ ആദ്യമായി പ്രവര്‍ത്തിച്ചത് പ്രതിഭാ തീയേറ്റേഴ്സിലായിരുന്നു. ദേവരാജന്‍, കേശവന്‍ പാറ്റി, ശങ്കരാടി എന്നിവര്‍ പ്രതിഭയിലായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. 1959 ലായിരുന്നു അത്. ഗായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

ചില സിനിമകളിലും കവിയൂര്‍ പൊന്നമ്മ പാടിയിട്ടുണ്ട്. കണ്ണമംഗലം പ്രഭാകരന്‍ പിള്ള, വിയ്യൂര്‍ ഹരിഹര അയ്യര്‍ എന്നിവരായിരുന്നു പൊന്നമ്മയുടെ സംഗീത ഗുരുക്കന്‍മാര്‍. അഭിനയ രംഗത്ത് ശ്രദ്ധ പതിപ്പിച്ചതോടെ കവിയൂര്‍ പൊന്നമ്മ ഗാന രംഗത്ത് നിന്ന് മാറി. ആരോഗ്യ പ്രശ്നങ്ങളും ഇതിന് കാരണമായി.