തോട്ടക്കാട്ട് ഇക്കാവമ്മ - പെണ്ണെഴുത്തിന്‍റെ ശക്തി

മലയാള സാഹിത്യത്തില്‍ പുരുഷ മേധാവിത്വം നിലനിന്നിരുന്ന കാലത്ത് സ്വന്തമായ രചനാ വൈഭവം പുലര്‍ത്തിയ കവയത്രിയാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മ.

പെണ്ണെഴുത്തിനെ പരിഹസിച്ചിരുന്ന പുരുഷ കേസരികളെ മുഖത്തടിച്ച മറുപടികളിലൂടെ നിശ്ശബ്ദരാക്കാന്‍ അക്കാലത്ത് ഇക്കാവമ്മയ്ക്ക് ധൈര്യമുണ്ടായി. അവരതില്‍ വിജയിക്കുകയും ചെയ്തു.

1864 മേയ് മൂന്നിനായിരുന്നു ഇക്കാവമ്മയുടെ ജ-നനം. 1916 ല്‍ അന്തരിച്ചു.

സ്ത്രീ ശക്തിയുടെ വിജ-യത്തില്‍ ഇക്കാവമ്മയ്ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ അവര്‍ നിരന്തരം ശബ്ദിച്ചു. പുരുഷന്മാര്‍ ചെയ്യാവുന്നതെന്തും സ്ത്രീക്കും ചെയ്യാനാവും എന്നു വാദിച്ചു. സ്വന്തം രചനകളിലൂടെ അത് തെളിയിക്കുകയും ചെയ്തു.

സുഭദ്രാര്‍ജ്ജുനം നാടകമാണ് തൊട്ടയ്ക്കാട് ഇക്കാവമ്മയുടെ പ്രധാനപ്പെട്ട രചന. നളചരിതം നാടകം, സന്മാര്‍ഗ്ഗോപദേശം ഓട്ടന്‍തുള്ളല്‍, കുറത്തിപ്പാട്ട്, കല്‍ക്കി പുരാണം എന്നിവയാണ് പ്രധാന കൃതികള്‍.

തൊട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ കവന സിദ്ധികള്‍ അറിയണമെങ്കില്‍ സ്ത്രീ പുരുഷ സമത്വത്തിന്‍റെ ആഹ്വാനം പേറുന്ന ഈ നാലുവരികള്‍ മാത്രം വായിച്ചാല്‍ മതി.

മാലാരീപ്രിയയായ ഭാമ സമരം ചെയ്തീലയോ തേര്‍തെളി-
ച്ചിട്ടില്ലേ പണ്ടു സുഭദ്ര, പാരിതുഭരിക്കുന്നില്ലേ വിക്ടോറിയ.
മല്ലാക്ഷീമണികള്‍ക്ക് പാടവമിവയ്ക്കെല്ലാം തികഞ്ഞീടുകില്‍
ചൊല്ലേറും കവിതയ്ക്കുമാത്രമവളാളല്ലാതെ വന്നീടുമോ.


കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ഇക്കാവമ്മയെ ഉള്ളഴിഞ്ഞു പ്രശംസിച്ചു. എന്നാല്‍ ഒരു സ്ത്രീയ്ക്ക് ഇത്ര അഹങ്കാരമോ എന്ന് ചിന്തിക്കാനായിരുന്നു മറ്റു പലര്‍ക്കും കൗതുകം. ഇതിനിടെ കവിതയിലൂടെ പരസ്പരം വെല്ലുവിളികളും ഗോഗ്വാ വിളികളും നടന്നു.

പ്രമാണികളായ പുരുഷന്മാരുടെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം തെല്ലും കൂസാതെ ഇക്കാവമ്മ മറുപടി കൊടുത്തു. ഈ വിവാദങ്ങള്‍ പിന്നീട് ജുഗുപ്സാവഹമായ തെറിപ്രയോഗത്തിലാണ് കലാശിച്ചത്.

സ്ത്രീകള്‍ ഇത്ര കേമികളാണോ എങ്കില്‍ കവയ്ക്കട്ടെ (കവിതയെഴുതട്ടെ എന്നും കാല്‍ കവച്ചു വയ്ക്കട്ടെ എന്നും ധ്വനി) വൃത്തം കാണട്ടെ എന്നും പുരുഷ കേസരികള്‍ വെല്ലുവിളിച്ചു. ഈ പരിഹാസത്തിന്‍റെ ദ്വയാര്‍ത്ഥം മനസ്സിലാക്കിയ ഇക്കാവമ്മ നല്ല വൃത്തത്തിലെഴുതിയ ഒരു കവിതയിലൂടെ മറുപടികൊടുത്തു. അതിന്‍റെ അവസാനത്തെ വരിയുടെ അവസാന ഭാഗം ''മതിയോ നിനക്കെടാ''

കാലുകവച്ചു വൃത്തം കാണിക്കു എന്ന അശ്ളീല വെല്ലുവിളിക്ക് ഇതാ കവനം നടന്നിരിക്കുന്നു, നിനക്കു മതിയായോ എന്നും ( ഇനി മതി യോനി നക്കടാ എന്നും) ആയിരുന്നു ഇക്കാവമ്മയുടെ മറുപടി. ഇതേ തുടര്‍ന്ന് വേണ്ടതുകിട്ടിയ പുരുഷ കേസരികള്‍ പത്തി മടക്കി മടങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക