സുവ്‌റ മുഖര്‍ജി - രബിന്ദ്ര സംഗീതത്തിന്റെ ആരാധിക

ചൊവ്വ, 18 ഓഗസ്റ്റ് 2015 (13:53 IST)
ചിത്രകാരി, എഴുത്തുകാരി പിന്നെ ഗായികയുമായിരുന്നു സുവ്‌റ മുഖര്‍ജി. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തിന്റെ പ്രഥമവനിതയുമായിരുന്ന സുവ്‌റ സ്വര്‍ഗവാതില്‍ തുറന്ന് പോയത് തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു തന്നെയാണ്. രബിന്ദ്ര നാഥ് ടാഗോറിന്റെ വലിയ ആരാധിക ആയിരുന്ന അവര്‍ രണ്ടു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 
 
1940 സെപ്‌തംബര്‍ 17ന് ജെസ്സോറില്‍ (ഇപ്പോള്‍ ബംഗ്ലാദേശില്‍) ആണ് സുവ്‌റയുടെ ജനനം. തന്റെ പതിനേഴാമത്തെ വയസ്സില്‍ 1957 ജൂലൈ 13ന് പ്രണബ് മുഖര്‍ജിയുടെ കൈ പിടിച്ച് കുടുംബജീവിതത്തിലേക്ക് കടന്നു സുവ്‌റ. 
 
രബിന്ദ്ര നാഥ് ടാഗോറിന്റെ ആരാധികയായിരുന്ന അവര്‍ രബിന്ദ്ര സംഗീതത്തില്‍ ഗായികയായിരുന്നു. കവിയുടെ സംഗീത - നാടക ശില്പത്തില്‍ പങ്കാളിയായിരുന്ന അവര്‍ പരിപാടികളുമായി ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പോയിരുന്നു.
 
ഗീതാഞ്ജലി ട്രൂപ്പിന്റെ സ്ഥാപക കൂടിയായിരുന്നു അവര്‍. ടാഗോറിന്റെ ആശയങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയും സംഗീതനാടകങ്ങളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു ഗീതാഞ്ജലി ട്രൂപ്പിന്റെ ലക്ഷ്യം. ട്രൂപ്പിന്റെ എല്ലാ സംരംഭങ്ങളുടെയും മാര്‍ഗനിര്‍ദ്ദേശക കൂടിയായിരുന്നു അവര്‍.
 
ചിത്രകാരി കൂടിയായിരുന്ന അവര്‍ തന്റെ പെയിന്റിംഗുകളുടെ നിരവധി എക്സിബിഷനുകളും നടത്തിയിട്ടുണ്ട്. തന്റെ അമ്മ ഒരു ചിത്രകാരി ആയിരുന്നതാണ് തനിക്ക് ചിത്രരചനയ്ക്ക് പ്രചോദനമായതെന്ന് അവര്‍ കരുതിരുന്നു. രണ്ടു പുസ്തകങ്ങളും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ദിര ഗാന്ധിയുമായുള്ള സംഭാഷണത്തിന്റെ പുസ്തക രൂപമായ ചോകര്‍ ആലോ (Chokher Aloey), ചൈന സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ചെന അചെനൈ ചിന്‍ (Chena Achenai Chin) എന്നിവയാണ് പുസ്തകങ്ങള്‍.
 
(ചിത്രത്തിന് കടപ്പാട് - ഫേസ്‌ബുക്ക്)

വെബ്ദുനിയ വായിക്കുക