Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

അഭിറാം മനോഹർ

വ്യാഴം, 5 മാര്‍ച്ച് 2026 (11:46 IST)
പാലക്കാട്: സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മണ്ഡലത്തില്‍ മറ്റാരുടെയും പേര് പരിഗണനയിലില്ല. ആറന്മുളയില്‍ എം ടി രമേശ് മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യത. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. മണ്ഡലത്തില്‍ അനൗദ്യോഗികമായ പ്രചാരണം സുരേന്ദ്രന്‍ ആരംഭിച്ചു കഴിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും മത്സരിക്കും.
 
പാലക്കാട് ശോഭാ സുരേന്ദ്രനും പാര്‍ട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രശാന്ത് ശിവനെ കഴിഞ്ഞ തവണ മത്സരിച്ച ആലത്തൂര്‍ സീറ്റില്‍ പരിഗണിക്കാനാണ് സാധ്യത. 2016ല്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ രണ്ടാമതെത്തിയിരുന്നു. ഷാഫി പറമ്പിലായിരുന്നു അന്ന് ശോഭയുടെ എതിരാളി. 40,076 വോട്ടുകളാണ് അന്ന് ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നിന്നും നേടിയത്.

സിറ്റിംഗ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായതോടെ രമേശ് പിഷാരടിയാകും പാലക്കാട് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി സരിനാകും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലെത്തിയ സരിന്‍ 2024ല്‍ പാലക്കാട് ഉപതിരെഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍