ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

അഭിറാം മനോഹർ

വ്യാഴം, 5 മാര്‍ച്ച് 2026 (18:33 IST)
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായ സാഹചര്യത്തില്‍ ടീമില്‍ അഴിച്ചുപണി നടത്തി അഫ്ഗാനിസ്ഥാന്‍. നിലവിലെ നായകനായ റാഷിദ് ഖാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇബ്രാഹിം സദ്രാനാണ് പുതിയ അഫ്ഗാന്‍ നായകന്‍. ഏകദിന ടീമിനെ ഹഷ്മതുള്ള ഷാഹിദി തന്നെ നയിക്കും. റാഷിദ് ഖാന്‍ മുഖ്യസ്പിന്നറായി ഇരുടീമിലും തുടരും. ലോകകപ്പ് ടീമില്‍ കളിച്ച ഇടം കയ്യന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി, മുഹമ്മദ് ഇഷാഖ്, ഗുല്‍ബദിന്‍ നയിബ് എന്നിവരെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പരാജയപ്പെട്ടിരുന്നു. ചില മത്സരങ്ങളില്‍ വിജയം നേടിയെങ്കിലും ശക്തമായ ടീമുകളോട് തോല്‍വിയേറ്റതോടെ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ ടീമിന് സാധിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ടീമിന്റെ നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. 
 
ശ്രീലങ്കക്കെതിരായ പരമ്പരയോടെയാണ് സദ്രാന്‍ ക്യാപ്റ്റനായി ചുമതലയേല്‍ക്കുക. യുഎഇയില്‍ നടക്കുന്ന ഈ പരമ്പര അഫ്ഗാനിസ്ഥാന്റെ പുതിയ നായകത്വത്തിന്റെ ആദ്യ പരീക്ഷയായിരിക്കും. 2019 മുതല്‍ ടി20 ടീമിനെ നയിച്ചിരുന്ന റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീം നിരവധി ശ്രദ്ധേയ വിജയങ്ങള്‍ നേടിയിരുന്നു. 2024ലെ ടി20 ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തിച്ച പ്രകടനവും ടീമിന്റെ ചരിത്രത്തിലെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു.
 
നായകസ്ഥാനം നഷ്ടമായെങ്കിലും റാഷിദ് ഖാന്‍ ടീമിന്റെ പ്രധാന താരമായി തുടരാനാണ് സാധ്യത. ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ മുന്നില്‍കണ്ട് പുതിയ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനാണ് അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ശ്രമം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍