കര്‍ഷകരെ പോരാളികളാക്കിയ പഴശ്ശിരാജ

വ്യാഴം, 10 ഓഗസ്റ്റ് 2017 (12:55 IST)
കേരളത്തില്‍ ആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം നയിച്ചത് പഴശ്ശി രാജാവാണ്. ഓരോ കര്‍ഷകനും ഓരോ പടയാളിയായി മാറുന്നതായിരുന്നു പഴശ്ശിയുടെ യുദ്ധതന്ത്രം. പഴശ്ശി രാജാവും തലയ്ക്കല്‍ ചന്തുവും ശത്രുക്കളായ ബ്രിട്ടീഷുകാരുടെ പോലും ആദരവ് പിടിച്ചു പറ്റിയിരുന്നു.
 
സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും കമ്പനിയുടെ ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ ഈ സമരത്തില്‍ പങ്കെടുത്തു. ഈ ജനകീയ പങ്കാളിത്തമാണ് ഇംഗ്ളീഷുകാര്‍ക്കെതിരെ ദക്ഷിണേന്ത്യയില്‍ നടന്ന മറ്റേത് സ്വാതന്ത്ര്യ സമരത്തെക്കാളും പഴശ്ശി സമരത്തെ ഉജ്ജ്വലമാക്കി മാറ്റിയത്. 
 
പതിനെട്ടാം ശതകത്തിന്‍റെ മധ്യത്തിലാണ് പഴശ്ശിരാജയുടെ ജനനം. തലശേരിക്കടുത്തുള്ള വടക്കന്‍ കോട്ടയത്തായിരുന്നു ആയിരുന്നു രാജകുടുംബം. പുരളീശന്മാര്‍ എന്നും ഈ വംശക്കാരെ വിളിച്ചിരുന്നു. പുരളിമല ഇവരുടേതായിരുന്നു. 
 
കോട്ടയം വളരെ ചെറിയ ഒരു നാട്ടുരാജ്യമായിരുന്നു. വയനാടിനോട് ചേര്‍ന്ന് കിടക്കുന്നതാണ് കോട്ടയം. അക്കാലത്ത് വയനാട് ഈ രാജവംശത്തിന്‍റെ കീഴിലായിരുന്നു. 
 
വയനാട് അടക്കമുള്ള തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പഴശ്ശി രാജാവ് നടത്തിയ ഐതിഹാസിക സമരത്തിന്‍റെ ഏറ്റവും വലിയ ശക്തി ആദിവാസി സമൂഹമായ കുറിച്യരുടെ പിന്തുണയായിരുന്നു. ബ്രിട്ടീഷുകാരുടെ ശക്തി എത്ര വലുതായിരുന്നാലും താന്‍ കീഴടങ്ങുകയില്ലെന്ന നീണ്ടനാളത്തെ ദൃഢനിശ്ചയത്തിന്‍റെ അന്ത്യം കൂടിയായിരുന്നു പഴശ്ശിയുടെ വീരമൃത്യു.
 
പക്ഷേ, ദക്ഷിണേന്ത്യയിലെ രാജാക്കന്മാരാരും ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ പഴശ്ശിക്കൊപ്പമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ടിപ്പു സുല്‍ത്താനായിരുന്നു. 1799ല്‍ ടിപ്പു മരിച്ചതോടെ മൈസൂരിന്‍റെ ചെറുത്തുനില്പുമില്ലാതായി.

വെബ്ദുനിയ വായിക്കുക