ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു

ബുധന്‍, 20 ജൂണ്‍ 2018 (09:20 IST)
പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെത്തുടർന്ന് രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീർ വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കശ്‌മീരിൽ വീണ്ടും ഗവർണർ ഭരണം നിലവിൽ വരുന്നത്.
 
പിഡിപി സർക്കാരിനുള്ള പിന്തുണ ഇന്നലെയാണ് ബിജെപി പിൻവലിച്ചത്. മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനെത്തുടർന്ന് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന ശുപാർശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരുന്നു. ശേഷം ഇത് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു.
 
ജമ്മുകശ്‌മീരിലെ പിഡിപി-ബിജെപി സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറുന്നതിനുള്ള സൂചനപോലും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു ബിജെപിയുടെ ഈ പ്രഖ്യാപനം. ഇതിലൂടെ മൂന്നു വർഷമായി തുടരുന്ന സഖ്യസർക്കാരിനാണ് അന്ത്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി കൂടിയാലോകിച്ചതിന് ശേഷം ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍